ഹമാസ് നേതാവ് മുഹമ്മദ് സിന്‍വാറിനെ ഇസ്രായേല്‍ വധിച്ചു; മൃതദേഹം ഗാസയിലെ തുരങ്കത്തില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്

ടെൽ അവീവ് : ഹമാസ് ഉന്നത നേതാവും ഗാസയിലെ സൈനികത്തലവനുമായ മുഹമ്മദ് സിന്‍വാര്‍ ഇസ്രായേലിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. കഴിഞ്ഞയാഴ്ച ഗാസയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടിരിക്കാന്‍ സാധ്യതയുണ്ടെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് പറഞ്ഞു. ഖാന്‍ യൂനിസിലെ യൂറോപ്യന്‍ ആശുപത്രിയുടെ പരിസരത്ത് ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ മുഹമ്മദ് സിന്‍വാര്‍ കൊല്ലപ്പെട്ടതായാണ് സൂചനയെന്ന് പാര്‍ലമെന്റ് അംഗങ്ങളുടെ യോഗത്തില്‍ കാറ്റ്‌സ് അറിയിച്ചു.
കഴിഞ്ഞ ഒക്ടോബറില്‍ തെക്കന്‍ ഗാസയില്‍ ഇസ്രായേല്‍ നടത്തിയ സൈനിക ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മുന്‍ ഹമാസ് നേതാവ് യഹ്യ സിന്‍വാറിന്റെ ഏറ്റവും ഇളയ സഹോദരനാണ് മുഹമ്മദ് സിന്‍വാര്‍. ഖാന്‍ യൂനിസിലെ യൂറോപ്യന്‍ ആശുപത്രിക്ക് താഴെയുള്ള ഭൂഗര്‍ഭ അടിസ്ഥാന സൗകര്യങ്ങള്‍ ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്) ലക്ഷ്യമിട്ടിരുന്നു. ആശുപത്രിയുടെ അണ്ടര്‍ഗ്രൗണ്ട് സൗകര്യങ്ങള്‍ ഹമാസ് ഉപയോഗിക്കുന്നുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ആശുപത്രി ലക്ഷ്യമിട്ട് ഇസ്രായേല്‍ ആക്രമണം നടത്തിയതെന്ന് വാള്‍സ്‌സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു.
സിന്‍വാറിന്റെ സഹായികളായ പത്ത് പേരും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. സിന്‍വാറിന്റെയും സഹായികളുടെയും മൃതദേഹങ്ങള്‍ അടുത്തിടെ കണ്ടെത്തിയതായി സൗദി ചാനലായ അല്‍ ഹദാത്ത് റിപ്പോര്‍ട്ട് ചെയ്യുന്നു. ഹമാസിന്റെ സൈനിക വിഭാഗത്തിലെ റാഫ ബ്രിഗേഡ് കമാന്‍ഡര്‍ മുഹമ്മദ് ഷബാനയും ആക്രമണത്തില്‍ കൊല്ലപ്പെട്ടതിന് തെളിവുകളുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.