അന്തർദേശീയം

ഗസ്സയിൽ ഹമാസിനെതിരെ വൻ പ്രതിഷേധം

ഗസ്സ : ഇസ്രയേൽ ആക്രമണം തുടരുന്ന ഗസ്സയിൽ ഹമാസിനെതിരെ വൻ പ്രതിഷേധം. അധികാരത്തിൽ നിന്ന് ഹമാസിന് പുറത്ത് പോകണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. യുദ്ധം ആരംഭിച്ചതിനുശേഷം ഗസ്സയിൽ നടന്ന ഏറ്റവും വലിയ ഹമാസ് വിരുദ്ധ പ്രതിഷേധത്തിൽ നൂറുകണക്കിന് ആളുകളാണ് പങ്കെടുത്തത്. ഹമാസ് പ്രതിഷേധക്കാരെ ബലമായി പിരിച്ചുവിടുകയും പലരെയും ആക്രമിക്കുകയും ചെയ്തു.

വടക്കൻ ഗസ്സയിലെ ബെയ്റ്റ് ലാഹിയയിലാണ് പ്രതിഷേധം നടന്നത്. “പുറത്തുപോകൂ, പുറത്തുകടക്കൂ, പുറത്തുകടക്കൂ, ഹമാസ് പുറത്തുകടക്കൂ” എന്ന് മുദ്രാവാക്യം വിളിച്ചുകൊണ്ടായിരുന്നു പ്രതിഷേധക്കാരെത്തിയത്. പ്രതിഷേധത്തിൽ പങ്കെടുത്തവർ രാജ്യദ്രോഹികളാണെന്നാണ് ഹമാസ് അനുകൂലികൾ പ്രതികരിച്ചത്. എന്നാൽ വിഷയത്തിൽ ഹമാസ് നേതൃത്വം പ്രതികരിച്ചിട്ടില്ല.

ഗസ്സയിലുടനീളം ഒമ്പത് ഹമാസ് വിരുദ്ധ പ്രകടനങ്ങൾക്ക് ആഹ്വാനം ചെയ്യുന്ന ഒരു സന്ദേശം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടു. ഗസ്സയിലെ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, ഇസ്രായേൽ യുദ്ധത്തിൽ മരിച്ചവരുടെ എണ്ണം 50,000 കവിഞ്ഞതോടെയാണ് ഗസ്സയിൽ പ്രതിഷേധം ആരംഭിച്ചത്. ഒക്ടോബർ 7 ലെ ആക്രമണങ്ങൾക്ക് ശേഷം ഇസ്രായേൽ തിരിച്ചടി ആരംഭിച്ചതിനെത്തുടർന്ന് വടക്കൻ ഗസ്സയിൽ കനത്ത നാശനഷ്ടമുണ്ടായി.

കഴിഞ്ഞയാഴ്ച ഇസ്രായേൽ ഹമാസുമായുള്ള വെടിനിർത്തൽ അവസാനിപ്പിച്ചതിന് പിന്നാലെ ഇസ്രയേൽ യുദ്ധം വീണ്ടും ആരംഭിച്ചിരുന്നു. ഗസ്സയിൽ കരമാർഗമുള്ള യുദ്ധം ഇസ്രയേൽ ശക്തമാക്കുകയും ചെയ്തു. ഗസ്സയിലുടനീളം നിരവധി വ്യോമാക്രമണങ്ങൾ നടത്തുകയും ചെയ്തു. രണ്ടു മാസത്തോളം നീണ്ട വെടിനിർത്തലിന് പിന്നാലെയാണ് വീണ്ടും ആക്രമണം ഉണ്ടായത്. ഹമാസ് തടവിൽ പാർപ്പിച്ചിരിക്കുന്ന ഡസൻ കണക്കിന് ആളുകളെ സ്വതന്ത്രരാക്കാത്തതാണ് ഇസ്രയേലിനെ പ്രകോപിപ്പിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button