കേരളം

എഡിജിപിക്കെതിരായ ആരോപണം: അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി

തിരുവനന്തപുരം : എഡിജിപി എം ആര്‍ അജിത്‌ കുമാറിനെതിരായ പരാതികളിലെ ഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി. ആഭ്യന്തര സെക്രട്ടറിക്കാണ് റിപ്പോര്‍ട്ട് കൈമാറിയത്. പിവി അന്‍വറിന്റെ ആരോപണങ്ങളെ കൂടാതെ എഡിജിപി- ആര്‍എസ്എസ് കൂടിക്കാഴ്ചയെ കുറിച്ചടക്കമാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുളളത്.

റിപ്പോര്‍ട്ടില്‍ എഡിജിപിക്കെതിരെ പരാമര്‍ശങ്ങളുണ്ടെന്നാണ് വിവരം. ഡിജിപി മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് റിപ്പോര്‍ട്ടിലുളള തന്റെ കണ്ടെത്തലുകള്‍ ധരിപ്പിക്കും. അന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ പരിശോധിച്ച ശേഷം അജിത് കുമാറിനെ നീക്കുന്നതില്‍ മുഖ്യമന്ത്രി തീരുമാനമെടുക്കും.

അന്വേഷണത്തിന്റെ സമയപരിധി ഒക്‌ടോബര്‍ 3 ന് അവസാനിച്ചിരുന്നു. എന്നാല്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുന്നത് വൈകുകകയായിരുന്നു. റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം അജിത് കുമാറിനെതിരെ നടപടിയെടുക്കുന്നതില്‍ വേഗത്തില്‍ തീരുമാനമുണ്ടായേക്കും.

മാമി തിരോധാന കേസ് ഉള്‍പ്പെടെ എഡിജിപി അട്ടിമറിക്കാന്‍ ശ്രമിച്ചതായി അന്‍വര്‍ ഉന്നയിച്ച നാലു കേസുകള്‍, പൂരം അട്ടിമറി, എസ്പി ഓഫീസിലെ മരംമുറി, കടത്തിയ സ്വര്‍ണം പിടികൂടി പങ്കിട്ടെടുക്കല്‍, മന്ത്രിമാരുടെ ഉള്‍പ്പെടെ ഫോണ്‍ ചോര്‍ത്തല്‍, അനധികൃത സ്വത്തു സമ്പാദനം തുടങ്ങിയ ആരോപണങ്ങളിലായിരുന്നു അന്വേഷണം. ഇതില്‍ മാമി തിരോധാനക്കേസ് ക്രൈം ബ്രാഞ്ചിനും അനധികൃത സ്വത്തുസമ്പാദനം വിജിലന്‍സിനും നല്‍കിയതിനാല്‍ അവയില്‍ റിപ്പോര്‍ട്ട് ഉണ്ടായേക്കില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button