അന്തർദേശീയം

പശ്ചിമേഷ്യയിൽ വീണ്ടും ആശങ്ക; ഇറാനുമായി വെടിനിര്‍ത്തല്‍ അവസാനിച്ചെന്ന് ട്രംപ്

അങ്കാറ : ഇറാനുമായുള്ള വെടിനിര്‍ത്തല്‍ അവസാനിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ധാരണാപത്രത്തിലെ ചര്‍ച്ചകള്‍ ഇനിയില്ല. ഇനി അവരുമായി യാതൊരു ഇടപാടുകള്‍ക്കും താനില്ല. ഇറാനുമായി ചര്‍ച്ച ചെയ്തു സമയം പാഴാക്കുന്നതില്‍ അര്‍ഥമില്ലെന്നും ട്രംപ് അഭിപ്രായപ്പെട്ടു. അങ്കാറയില്‍ നാറ്റോ ഉച്ചകോടിക്കിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇറാനികള്‍ കള്ളം പറയുന്നവരും ചതിയന്മാരും മാനസികരോഗികളുമാണെന്ന് ട്രംപ് അഭിപ്രായപ്പെട്ടു. കഴിഞ്ഞ രാത്രി ഇറാനില്‍ നിന്നുള്ള അപകടകാരികളായ ആളുകള്‍ക്ക് നേരെ അമേരിക്ക ആക്രമണം നടത്തിയതായും അദ്ദേഹം പറഞ്ഞു. ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോയ മൂന്ന് കപ്പലുകള്‍ക്ക് നേരെ ആക്രമണമുണ്ടായതിനെ തുടര്‍ന്നാണ് യുഎസ് തിരിച്ചടി നല്‍കിയത്.

കപ്പലുകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ ഇറാന്‍ സൈന്യമാണെന്ന് യുഎസ് ആരോപിച്ചു. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള വാണിജ്യ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ നടത്തിയ ആക്രമണങ്ങള്‍ക്കുള്ള ശിക്ഷയാണ് പുതിയ സൈനിക നടപടിയെന്നാണ് യുഎസ് സൈന്യത്തിന്റെ സെന്‍ട്രല്‍ കമാന്‍ഡ് വ്യക്തമാക്കിയത്.

അതേസമയം പുതിയ സൈനിക നീക്കങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും പൂര്‍ണ്ണ ഉത്തരവാദി അമേരിക്കയാണെന്ന് ഇറാന്‍. വാഷിങ്ടണ്‍ മുമ്പ് ഒപ്പുവെച്ച കരാറുകള്‍ ലംഘിച്ചതായും ഇറാന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. ഇറാന്റെ ബുഷെഹര്‍ പ്രവിശ്യയിലെ ഖോര്‍മുജിന് മുകളില്‍ വച്ച് യുഎസിന്റെ ഒരു എംക്യു-9 ഡ്രോണ്‍ വെടിവച്ചിട്ടതായി ഇറാന്‍ റവല്യൂഷനറി ഗാര്‍ഡ് വക്താവ് ഹൊസൈന്‍ മൊഹ്ബി അറിയിച്ചതായി തസ്‌നിം ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button