ഇസ്രയേല്‍ – ലെബനൻ സംഘർഷം : വെടിനിര്‍ത്തൽ പ്രഖ്യാപനവുമായി ട്രംപ്

വാഷിങ്ടണ്‍ ഡിസി : ഇസ്രായേല്‍ ലെബനന് സംഘര്‍ഷത്തില്‍ താത്കാലിക വെടിനിര്‍ത്തല്‍. രണ്ട് രാജ്യങ്ങളിലെയും ഭരണത്തലവന്മാരുമായി നടത്തിയ ചര്‍ച്ചകളുടെ ഫലമായാണ് വെടിനിര്‍ത്തല്‍ ധാരണയായത് എന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചു. വ്യാഴാഴ്ച വൈകീട്ട് അഞ്ച് മണി മുതല്‍ പത്ത് ദിവസത്തേക്ക് താത്കാലിക വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുമെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചു.
ഇരു രാജ്യങ്ങളും 34 വര്‍ഷത്തിനിടെ ആദ്യമായി ചര്‍ച്ചകള്‍ക്ക് തയ്യാറായി. വാഷിങ്ടണില്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി ഇരു രാജ്യങ്ങളിലെയും പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തി. ലെബനന് പ്രസിഡന്റ് ജോസഫ് ഔനുമായും ഇസ്രായേല്‍ പ്രധാനമന്ത്രി ബിബി നെതന്യാഹുവുമായും ചര്‍ച്ച നടത്തി. ലോകമെമ്പാടുമുള്ള 9 യുദ്ധങ്ങള്‍ പരിഹരിക്കാന്‍ എനിക്ക് കഴിഞ്ഞു. ഇത് എനിക്ക് ലഭിച്ച ബഹുമതിയാണ്, താന്‍ അവസാനിപ്പിക്കുന്ന പത്താമത്തെ യുദ്ധമായിരിക്കും ഇത്, ഡോണള്‍ഡ് ട്രംപ് പറഞ്ഞു.
ചൊവ്വാഴ്ച യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുടെ സാന്നിധ്യത്തില്‍ ഇസ്രായേല്‍ അംബാസഡര്‍ യെഹിയേല്‍ ലൈറ്ററും ലെബനന് അംബാസഡര്‍ നാദ ഹമദ മൊവാദ് എന്നിവരാണ് ചൊവ്വാഴ്ച നടന്ന ചര്‍ച്ചകളില്‍ പങ്കെടുത്തത്. സൈനിക ഉദ്യോഗസ്ഥര്‍ക്കോ മൂന്നാം കക്ഷികള്‍ക്കോ പകരം നയതന്ത്ര പ്രതിനിധികള്‍ നേരിട്ട് ചര്‍ച്ചയുടെ ഭാഗമാവുകയായിരുന്നു.



