ഇസ്രായേൽ വ്യോമാക്രമണത്തിൽ ഇറാൻ റവല്യൂഷണറി ഗാർഡ് മേധാവി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

തെഹ്‌റാൻ : ഇസ്രായേൽ വ്യോമാക്രമണത്തിൽ ഇറാൻ റവല്യൂഷണറി ഗാർഡ് കമാൻഡർ-ഇൻ-ചീഫ് ഹുസൈൻ സലാമി തലവൻ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. ഇറാനിലെ തസ്‌നിം വാർത്താ ഏജൻസിയും ടെഹ്റാൻ ടൈംസ് പത്രവുമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ആക്രമണത്തില്‍ ഇറാനിയൻ സൈന്യത്തിന്റെ ഡെപ്യൂട്ടി കമാൻഡർ ജനറൽ ഘോലം അലി റാഷിദ്, ഇറാൻ്റെ രണ്ട് പ്രമുഖ ആണവ ശാസ്ത്രജ്ഞരായ ഫെറൈദൂൺ അബ്ബാസി, മുഹമ്മദ് മഹ്ദി എന്നിവരും കൊല്ലപ്പെട്ടതായി സ്റ്റേറ്റ് ടിവി റിപ്പോര്‍ട്ട് ചെയ്തു.
ആക്രമണത്തില്‍ സാധാരണക്കാര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഇറാൻ തലസ്ഥാനത്തെ റെസിഡൻഷ്യൽ കെട്ടിടങ്ങൾക്ക് നേരെയുണ്ടായ ഇസ്രായേൽ ആക്രമണത്തിൽ സ്ത്രീകളും കുട്ടികൾ ഉൾപ്പെടെ നിരവധി സാധാരണക്കാർ കൊല്ലപ്പെട്ടതായി ഇറാനിയൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു.
ഇറാന്റെ സൈനിക,ആണവ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു ഇസ്രായേൽ വ്യോമാക്രമണം നടത്തിയത്. നേരത്തെതന്നെ ഇറാനെ ഇസ്രായേൽ ആക്രമിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.അതേസമയം, ആക്രമണത്തിന് പിന്തുണ നൽകിയിട്ടില്ലെന്ന് യുഎസ് അറിയിച്ചു. ഇസ്രായേൽ ഏകപക്ഷീയമായി പ്രവർത്തിച്ചതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞു. ഇറാനെതിരായ ആക്രമണങ്ങളിൽ ഞങ്ങൾ ഉൾപ്പെട്ടിട്ടില്ലെന്ന് റൂബിയോ പ്രസ്താവനയിൽ പറഞ്ഞു. യു.എസ് – ഇറാൻ ആണവ ചർച്ച നടക്കാനിരിക്കെയാണ് ഇസ്രായേലിന്‍റെ ആക്രമണം.