തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലും നെടുമ്പാശേരി വിമാനത്താവളത്തിലും ബോംബ് ഭീഷണി

തിരുവനന്തപുരം : തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലും നെടുമ്പാശേരി വിമാനത്താവളത്തിലും ബോംബ് ഭീഷണി. രണ്ടിടങ്ങളിലും ബോംബ് വച്ചിട്ടുണ്ടെന്ന് കേരള പൊലീസിന്റെ ഫെയ്സ്ബുക്ക് മെസഞ്ചറിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്. ഭീഷണിയെത്തുടർന്ന് രണ്ടിടങ്ങളിലും പൊലീസും ബോംബ് സ്‌ക്വാഡും പരിശോധന നടത്തി. നാല് മണിക്കൂറോളം പരിശോധനകൾ നടത്തി.
എന്നാൽ പരിശോധനയിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയിട്ടില്ല. തെലങ്കാനയിൽ നിന്നാണ് സന്ദേശം വന്നതെന്ന് പൊലീസ് അറിയിച്ചു. അയച്ച ആളെക്കുറിച്ചും പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.
പൊലീസ് സംഘം തെലങ്കാനയിലേക്ക് പോകുമെന്ന് അധികൃതർ അറിയിച്ചു. കൊല്ലം, കോട്ടയം, എറണാകുളം റെയിൽവേ സ്റ്റേഷനുകളിലും ബോംബ് സ്ക്വാഡും പൊലീസും പരിശോധന നടത്തി. ട്രെയിന്‍ ഗതാഗതത്തിന് സുരക്ഷാ പ്രശ്നങ്ങള്‍ ഒന്നും തന്നെയില്ലെന്ന് വ്യക്തമാക്കിയ റെയില്‍വേ അധികൃതര്‍ ജാഗ്രത തുടരുമെന്നും അറിയിച്ചു.
സംഭവത്തെ തുടർന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സുരക്ഷാ ഏജൻസികളുടെ പ്രത്യേക യോഗം ചേർന്നു. സുരക്ഷ ശക്തമാക്കാൻ യോഗത്തിൽ തീരുമാനമായി. തിരുവനന്തപുരത്ത് ഇത് രണ്ടാം തവണയാണ് ബോംബ് ഭീഷണി സന്ദേശമെത്തുന്നത്. രണ്ടാഴ്ച മുമ്പ് തിരുവനന്തപുരം റെയിൽവേ സ്റ്റേഷന് പിൻവശത്തുള്ള ഹോട്ടലിൽ ബോംബ് ഭീഷണിയുണ്ടായിരുന്നെങ്കിലും വ്യാജബോംബ് ഭീഷണിയായിരുന്നുവെന്ന് പിന്നീട് കണ്ടെത്തിയിരുന്നു.
കോട്ടയം റെയില്‍വേ സ്റ്റേഷനിൽ ബോംബ് ഭീഷണി ഉണ്ടായതിനെ തുടർന്ന് യാത്രക്കാരുടെ ബാഗുകള്‍ ഉള്‍പ്പെടെ പൊലീസ് വിശദമായി പരിശോധിച്ചു. അന്വേഷണത്തില്‍ സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല.