അന്തർദേശീയം

യുഎസ് ക്യൂബ നയതന്ത്ര ചര്‍ച്ച പുരോഗമിക്കുന്നതായി റിപ്പോര്‍ട്ടുകൾ

ഹവാന : അമേരിക്കൻ ഉപരോധങ്ങളും ഭീഷണികളും ഫലം കാണാതെ തുടരുന്നതിനിടെ പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ആദ്യമായി ഒരു ഔദ്യോഗിക യുഎസ് വിമാനം ഗ്വാണ്ടനാമോ ബേയ്ക്ക് പുറത്ത് ക്യൂബൻ മണ്ണിൽ ഇറങ്ങി. ഇരു രാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥർ ഹവാനയിലെ രഹസ്യ കേന്ദ്രത്തിൽ കൂടിക്കാഴ്ച നടത്തി. ഒരു വശത്ത് സൈനിക ഇടപെടൽ ഭീഷണികൾ തുടരുമ്പോഴും സമാധാന ശ്രമങ്ങൾ പുരോഗമിക്കുന്നതായാണ് റിപ്പോര്‍ട്ടുകൾ.

ഇറാനിലെ യുദ്ധത്തിന് ശേഷം തങ്ങളുടെ അടുത്ത ലക്ഷ്യം ക്യൂബയാകാമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭീഷണി മുഴക്കിയിരുന്നു. എന്നാൽ ഇതിന് സമാന്തരമായി നയതന്ത്ര ചര്‍ച്ചകൾ തുടരുകയാണ്. വ്യാപാര താത്പര്യങ്ങൾ മുൻനിര്‍ത്തിയുള്ള നീക്കമാണ് യു എസ് ഭരണകൂടം ആദ്യം തന്നെ പ്രയോഗിച്ചിട്ടുള്ളത്.

ക്യൂബയിൽ സ്റ്റാർലിങ്ക് (Starlink) ഉപഗ്രഹങ്ങൾ വഴി സൗജന്യവും വേഗതയേറിയതുമായ ഇന്റർനെറ്റ് ലഭ്യമാക്കാനായി ഇറ്റര്‍നെറ്റ് വിപണി തുറന്നു നൽകുക. രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കുക. ക്യൂബൻ സമ്പദ്‌വ്യവസ്ഥയിൽ മാറ്റങ്ങൾ വരുത്തുക എന്നിവയായിരുന്നു ചര്‍ച്ചയിലെ മുഖ്യവിഷയങ്ങൾ. നിർദ്ദേശങ്ങൾ അംഗീകരിക്കുകയാണെങ്കിൽ നിലവിൽ രാജ്യം നേരിടുന്ന ഊർജ്ജ പ്രതിസന്ധിക്ക് കാരണമായ ഉപരോധങ്ങളിൽ ഇളവ് വരുത്താമെന്ന് അമേരിക്ക അറിയിച്ചതായും വാര്‍ത്ത പുറത്തു വന്നു.

ക്യൂബൻ നേതാവ് റൗൾ കാസ്ട്രോയുടെ പേരക്കുട്ടി റൗൾ ഗ്വില്ലെർമോ റോഡ്രിഗസ് കാസ്ട്രോയുമായാണ് യുഎസ് പ്രതിനിധി സംഘം കൂടിക്കാഴ്ച നടത്തിയത്.

നയതന്ത്ര ചർച്ചകൾ നടക്കുമ്പോഴും പ്രസിഡന്റ് ട്രംപിന്റെ പ്രസ്താവനകൾ നിന്ദാകരമായിരുന്നു. ക്യൂബ ഒരു “പരാജയപ്പെട്ട രാഷ്ട്രമാണെന്ന്” വിശേഷിപ്പിച്ചു. ഇറാൻ വിഷയം കഴിഞ്ഞാൽ തങ്ങൾ ക്യൂബയിലേക്ക് ശ്രദ്ധ തിരിക്കുമെന്ന് വ്യക്തമാക്കി. “നമുക്ക് അങ്ങോട്ടൊന്ന് പോയി വരാം” എന്ന ട്രംപിന്റെ വാക്കുകൾ സൈനിക ഇടപെടലിന്റെ സൂചനയായാണ് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെട്ടു.

തിരിച്ചടിക്കുമെന്ന് ക്യൂബ

ട്രംപിന്റെ ഭീഷണിക്ക് ശക്തമായ ഭാഷയിലാണ് ക്യൂബൻ പ്രസിഡന്റ് മിഗ്വൽ ഡയസ്-കാനൽ മറുപടി നൽകിയത്. 1961-ലെ വിപ്ലവ സ്മരണകൾ പുതുക്കുന്ന റാലിയിൽ സംസാരിക്കവെ, തങ്ങൾ യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ ഒരു അധിനിവേശമുണ്ടായാൽ അതിനെ പരാജയപ്പെടുത്താൻ രാജ്യം സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു. “ഈ നിമിഷം വെല്ലുവിളി നിറഞ്ഞതാണ്. സൈനിക ആക്രമണങ്ങൾ ഉൾപ്പെടെയുള്ള ഭീഷണികളെ നേരിടാൻ നാം തയ്യാറെടുക്കേണ്ടതുണ്ട്,” ഡയസ്-കാനൽ ജനങ്ങളോട് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button