അന്തർദേശീയം

ഹോര്‍മുസിലെ സൈനിക നീക്കം; അമേരിക്കയ്ക്ക് മുന്നറിയിപ്പും പരിഹാസവുമായി ഇറാന്‍

ടെഹ്‌റാന്‍ : അമേരിക്കയ്ക്ക് മുന്നറിയിപ്പു നല്‍കി ഇറാന്‍ പാര്‍ലിമെന്റ് സ്പീക്കര്‍ മുഹമ്മദ് ഗാലിബാഫ്. ഹോര്‍മുസിലെ അമേരിക്കന്‍ സൈനിക നീക്കങ്ങള്‍ സമാധാനം തകര്‍ക്കുകയാണെന്നും അപ്രതീക്ഷിത പ്രതികരണങ്ങളുണ്ടാകുമെന്നും ഗാലിബാഫ് അറിയിച്ചു.

അമേരിക്കയുടെ കടബാധ്യതയും സൈനിക ചെലവുകളും ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം. “39 ട്രില്യണ്‍ (39 ലക്ഷം കോടി) ഡോളര്‍ (മുപ്പത്തിയേഴ് ലക്ഷത്തി മുപ്പത്തിഎട്ടായിരത്തി അഞ്ഞൂറ്റി പതിനെട്ട് കോടി ഇന്ത്യന്‍ രൂപ) കടബാധ്യതയുള്ള രാജ്യം വീണ്ടും യുദ്ധനാടകങ്ങള്‍ക്കായി പണം ചെലവിടുന്നു”- എന്നായിരുന്നു ഗാലിബാഫിന്റെ വാക്കുകള്‍.

“2007 സാമ്പത്തിക പ്രതിസന്ധിക്കാലത്തിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കില്‍ നിങ്ങള്‍ കടം വാങ്ങി പണം ചെലവഴിക്കുന്നത്, മുന്‍ ടിവി അവതാരകനായ ഹെഗ്സെത്തിന് യുദ്ധ സെക്രട്ടറിയായി നടിക്കാനാണോ? ഹോര്‍മുസ് മേഖലയില്‍ അമേരിക്ക സൈനികശക്തി കാണിക്കാന്‍ ശ്രമിക്കുകയാണ്. 39 ട്രില്യണ്‍ ഡോളര്‍ കടമുണ്ടാകുന്നതിലും ഭ്രാന്തമായ കാര്യം എന്താണെന്ന് അറിയാമോ? ഇത്രയും പണം ചെലവഴിച്ച് അവസാനം വീണ്ടുമൊരു ആഗോള സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കുക എന്നതാണ്” : മുഹമ്മദ് ഗാലിബാഫ് എക്‌സില്‍ കുറിച്ചു.

ഹോര്‍മുസില്‍ സംഘര്‍ഷം രൂക്ഷമാകുന്നത് ആഗോള എണ്ണവിലയെയും സാമ്പത്തിക വിപണികളെയും ബാധിക്കുമെന്ന ആശങ്ക ശക്തമാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഘര്‍ഷങ്ങള്‍ക്കിടെ ബ്രെന്റ് ക്രൂഡ് വില വീണ്ടും കുതിച്ചുയര്‍ന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഇറാനും അമേരിക്കയും തമ്മിലുള്ള ബന്ധം വീണ്ടും വഷളാകുന്നതിനിടെ, മധ്യപൂര്‍വേഷ്യയില്‍ പുതിയ പ്രതിസന്ധിക്ക് സാധ്യതയുണ്ടെന്ന ആശങ്കയും അന്താരാഷ്ട്ര തലത്തില്‍ ഉയരുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button