ബ്രിട്ടീഷ് രാജാവിക്കാള് സമ്പന്നനായി ഫുഡ്ബോള്‍ ഇതിഹാസം ഡേവിഡ് ബെക്കാം

ലണ്ടൺ : ഇംഗ്ലണ്ട് ഫുഡ്ബോള്‍ ഇതിഹാസം ഡേവിഡ് ബെക്കാമിന്റെയും മുന്‍ സ്പൈസ് ഗേള്‍സ് താരമായ ഭാര്യ വിക്ടോറിയ ബെക്കാമിന്റെയും കുടുംബ സ്വത്ത് 1.185 ബില്യണ്‍ പൗണ്ട് കടന്നതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ രൂപ 15,000 കോടിക്കു മുകളിലാണ് ഇരുവരുടെയും ആസ്തി.
ഇതോടെ ബ്രിട്ടീഷ് രാജാവ് ചാള്‍സ് മൂന്നാമനേക്കാള്‍ സമ്പന്നരായിരിക്കുകയാണ് ബെക്കാം കുടുംബം. 680 മില്യണ്‍ പൗണ്ടാണ് (8696 കോടി) ചാള്‍സ് മൂന്നാമന്റെ ആസ്തി.
ഫുഡ്ബോള്‍ കരിയറിനു ശേഷം ബിസിനസ് മേഖലയിലേക്കുകൂടെ കടന്നതോടെയാണ് ബെക്കാമിന്റെ സമ്പത്തില്‍ വളര്‍ച്ചയുണ്ടായത്. അമേരിക്കന്‍ ഫുഡ്ബോള്‍ ക്ലബ്ബായ ഇന്റര്‍ മിയാമിയിലെ ഓഹരി, പ്രമുഖ ബ്രാന്റുകളുമായുള്ള കരാറുകള്‍, നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി, ഫാഷന്‍ – ബ്യൂട്ടി ബ്രാന്റുകള്‍ എന്നിവയിലെ വളര്‍ച്ചയാണ് വരുമാനത്തില്‍ വളര്ച്ചയുണ്ടാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
സണ്‍ഡേ ടൈംസ് റിച്ചസ്റ്റ് ലിസ്റ്റ് അനുസരിച്ച് ബ്രിട്ടണിലെ ആദ്യ ബില്യണയര്‍ കായികതാരമായി ബെക്കാം മാറിയിരിക്കുകയാണ്. ഇന്റര്‍മിയാമിയിലേക്ക് ലയണല്‍ മെസിയെ എത്തിച്ച ശേഷം ക്ലബ്ബിന്റെ മൂല്യം കുത്തനെ ഉയര്‍ന്നതും ബെക്കാമിന്റെ വളര്‍ച്ചയ്ക്ക് കാരണമായതായാണ് വിലയിരുത്തലുകള്‍.
ഇതിനു പുറമേ ഭാര്യ വിക്ടോറിയ ബെക്കാമിന്റെ ഫാഷന്‍ ബിസിനസുകളും ആസ്തിയിലെ വളര്‍ച്ചയ്ക്ക് കാരണമാണ്. സ്പൈസസ് ഗേള്‍സ് എന്ന ബാന്‍ഡിലെ മുന്‍ ഗായികയായിരുന്ന വിക്ടോറിയ ആഡംബര ഫാഷന്‍ ബ്രാന്റിന്റെ ഉടമയാണ്. ഇതിനൊപ്പം പരസ്യങ്ങളിലൂടെയും സ്പോണ്‍സര്‍ഷിപ്പിലൂടെയും ദശലക്ഷക്കണക്കിനു സമ്പാദ്യമാണ് ഇവര്‍ക്കുള്ളത്.
മുന്‍ ഇന്ത്യന്‍ ഫുഡ്ബോള്‍ ക്യാപ്റ്റനായിരുന്ന ബെക്കാം മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, റയല്‍ മാഡ്രിഡ്, എല്‍എ ഗാലക്സി, പാരിസ് സെന്റ് ജര്‍മന്‍ എന്നീ ക്ലബ്ബുകള്‍ക്കായി കളിച്ചിട്ടുണ്ട്. 2013 ല്‍ കരിയറില്‍നിന്നും വിരമിച്ച താരം അവസാനമായി ബൂട്ടണിഞ്ഞത് പിഎസ്ജിയ്ക്കു വേണ്ടിയായിരുന്നു.



