ദേശീയം

ഗുസ്തി താരങ്ങളുമായി കൂടിക്കാഴ്ച നടത്തി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി : ഹരിയാനയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഗുസ്തി താരങ്ങളായ ബജ്റംഗ് പുനിയയും വിനേഷ് ഫോഗട്ടും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. ഹരിയാനയില്‍ ഇരുവരും കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയായിരുന്നു കൂടിക്കാഴ്ച.

ഇരുവരെയും മത്സരിപ്പിക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് അന്തിമ തീരുമാനത്തിലെത്തിയിട്ടില്ല. നാളെയോടെ ഇക്കാര്യത്തില്‍ വ്യക്തതയുണ്ടാകുമെന്നാണ് ഹരിയാനയുടെ താത്ക്കാലിക ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപക് ബാബരിയ വ്യക്തമാക്കുന്നത്. അതേസമയം ഗുസ്തി താരങ്ങളുമൊത്തുള്ള രാഹുല്‍ ഗാന്ധിയുടെ ചിത്രം കോണ്‍ഗ്രസ് ഔദ്യോഗിക എക്സ് ഹാന്‍ഡിലില്‍ പുറത്തുവിട്ടു.

2023ല്‍ മുന്‍ ബിജെപി എംപിയും റെസ്ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ തലവനുമായിരുന്ന ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരായ ലൈംഗികാരോപണത്തില്‍ ബജ്റംഗ് പുനിയയും വിനേഷ് ഫോഗട്ടും പ്രതിഷേധ സമരങ്ങളില്‍ നേതൃനിരയില്‍ ഉണ്ടായിരുന്നു.

ഹരിയാനയില്‍ 90ല്‍ 66 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ പേരുകളാണ് കേന്ദ്രം അംഗീകരിച്ചിട്ടുള്ളത്. പേരുകള്‍ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഒന്നോ രണ്ടോ ദിവസത്തിനകം കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക പുറത്തുവിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹരിയാനയിലെ 90 നിയമസഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് ഒക്ടോബര്‍ അഞ്ചിനും വോട്ടെണ്ണല്‍ ഒക്ടോബര്‍ എട്ടിനുമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button