ഹൂതികള്‍ മിസൈല്‍ നിര്‍മ്മിക്കാന്‍ ക്ലോഡ് എഐ ഉപയോഗിച്ചു : ആന്ത്രോപിക്ക്

വാഷിങ്ടൺ ഡിസി : ഇറാന്‍ പിന്തുണയുള്ള യെമനിലെ ഹൂതി വിമതര്‍ ബാലിസ്റ്റിക് മിസൈലുകള്‍ക്കായുള്ള ഗൈഡന്‍സ്, കണ്‍ട്രോള്‍, നാവിഗേഷന്‍ സോഫ്റ്റ്വെയര്‍ വികസിപ്പിക്കുന്നതിന് ആന്ത്രോപിക്കിന്റെ ക്ലോഡ് എഐ മോഡല്‍ ഉപയോഗിച്ചതായി കമ്പനിയുടെ വെളിപ്പെടുത്തല്‍. വ്യാഴാഴ്ച പുറത്തിറക്കിയ ഇന്റലിജന്‍സ് ഭീഷണി റിപ്പോര്‍ട്ടിലാണ് ആന്ത്രോപിക് ഇക്കാര്യം വ്യക്തമാക്കിയത്. ഹൂതികളുടെ പേര് റിപ്പോര്‍ട്ടില്‍ നേരിട്ട് പരാമര്‍ശിച്ചിട്ടില്ലെങ്കിലും, ഹൂതി വിമതരുടെ നിയന്ത്രണത്തിലുള്ള വടക്കന്‍ യെമനില്‍ പ്രവര്‍ത്തിക്കുന്ന ഒരു സംഘം ആയുധ വികസന പദ്ധതി നടപ്പിലാക്കുന്നതായി കണ്ടെത്തിയെന്ന് കമ്പനി അറിയിച്ചു.
ജൈവായുധങ്ങളെക്കുറിച്ച് ഗവേഷണം ചെയ്യാന്‍ ശാസ്ത്രജ്ഞര്‍ ക്ലോഡ് ഉപയോഗിക്കാന്‍ പലതവണ ശ്രമിച്ചിട്ടുണ്ടെന്നും ആന്ത്രോപിക്കിന്റെ ഇതേ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. മള്‍ട്ടി-സ്റ്റേജ് ബാലിസ്റ്റിക് മിസൈല്‍, മള്‍ട്ടി-വേരിയന്റ് മിസൈല്‍, കമ്മോഡിറ്റി ഫോണ്‍-ക്ലാസ് ഫ്‌ലൈറ്റ് കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്ന ഗൈഡഡ് റോക്കറ്റ് എന്നിവയുള്‍പ്പെടെയുള്ള ആയുധങ്ങള്‍ വികസിപ്പിക്കാനാണ് യെമന്‍ സംഘം ശ്രമിച്ചതെന്ന് ആന്ത്രോപിക് വ്യക്തമാക്കി.
ഡ്രോണുകളെ നിയന്ത്രിക്കുകയും സ്ഥിരപ്പെടുത്തുകയും ചെയ്യുന്ന ഗൈഡന്‍സ്, നാവിഗേഷന്‍, കണ്‍ട്രോള്‍ സോഫ്റ്റ്വെയര്‍ വികസിപ്പിക്കുന്നതിന് സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍മാര്‍ക്ക് പകരമാണ് ഈ സംഘം ക്ലോഡ് കോഡ് ഉപയോഗിച്ചതെന്ന് ആന്ത്രോപിക് റിപ്പോര്‍ട്ടില്‍ പറയുന്നു. ഫോണ്‍-ക്ലാസ് ഫ്‌ലൈറ്റ് കമ്പ്യൂട്ടറിലേക്ക് ഓപ്പണ്‍ സോഴ്‌സ് ഓട്ടോപൈലറ്റ് സംയോജിപ്പിക്കാനും കണ്‍ട്രോള്‍, പൊസിഷന്‍ എസ്റ്റിമേഷന്‍ സോഫ്റ്റ്വെയറുകള്‍ തയ്യാറാക്കാനും കണ്‍ട്രോള്‍ ക്രമീകരണങ്ങള്‍ ട്യൂണ്‍ ചെയ്യാനും ഫ്‌ലൈറ്റ് സിമുലേഷന്‍ നടത്താനുമെല്ലാം അവര്‍ ക്ലോഡ് ഉപയോഗിച്ചു. തങ്ങളുടെ സുരക്ഷാ സുരക്ഷാ മുന്‍കരുതലുകളെ മറികടക്കാന്‍ ഈ സംഘം വിവിധ തന്ത്രങ്ങള്‍ ഉപയോഗിച്ചതായും കമ്പനി കൂട്ടിച്ചേര്‍ത്തു.
തങ്ങളുടെ ലക്ഷ്യങ്ങളും സോഫ്റ്റ്വെയറിന്റെ യഥാര്‍ത്ഥ ആവശ്യകതയും മറച്ചുവെച്ചുകൊണ്ടും, ഉദ്ദേശ്യങ്ങള്‍ വെളിപ്പെടാത്ത രീതിയില്‍ ജോലികള്‍ പല സെഷനുകളിലായി വിഭജിച്ചുമാണ് അവര്‍ ഇത് ചെയ്തത്. ഈ സംഘം പ്രവര്‍ത്തനക്ഷമമായ ഒരു ഉപകരണം വിജയകരമായി നിര്‍മ്മിച്ചതിന് തെളിവുകളൊന്നുമില്ല. എന്നാല്‍ അവര്‍ ഗൈഡഡ് റോക്കറ്റ് പരീക്ഷണാത്മകമായി വിക്ഷേപിച്ചു. ഈ ഫീല്‍ഡ് പരീക്ഷണം പരാജയപ്പെട്ടതായാണ് കാണുന്നത്. മണിക്കൂറുകള്‍ക്കകം, പരാജയപ്പെടാനുള്ള കാരണം കണ്ടെത്താന്‍ ഈ സംഘം വീണ്ടും ക്ലോഡിന്റെ സഹായം തേടിയെന്നും ആന്ത്രോപിക്ക് പറയുന്നു.
സാങ്കേതികവിദ്യ അതിവേഗം പുരോഗമിക്കുമ്പോള്‍, അത് തെറ്റായ കൈകളില്‍ എത്തിച്ചേരുന്നതിന്റെ അപകടസാധ്യതകളാണ് സംഭവം എടുത്തുകാട്ടുന്നത്. അമേരിക്കയ്ക്കും സഖ്യകക്ഷികള്‍ക്കുമെതിരെ ആക്രമണം നടത്താന്‍ അനധികൃത ഉപയോക്താക്കള്‍ എഐ സാങ്കേതികവിദ്യ ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാന്‍ മുന്‍നിര അമേരിക്കന്‍ എഐ ലാബുകള്‍ നിരന്തരം പരിശ്രമിച്ചുവരികയാണ്. ഇതിനിടെയാണ് ഹൂതികള്‍ എഐ ഉപയോഗിച്ച് മിസൈല്‍ നിര്‍മിക്കാന്‍ ശ്രമിച്ചെന്ന റിപ്പോര്‍ട്ട് വരുന്നത്. ഇറാന്റെ പ്രതിരോധ അച്ചുതണ്ട് എന്നറിയപ്പെടുന്ന ഗ്രൂപ്പിലെ ഏറ്റവും ശക്തരായ അംഗങ്ങളില്‍ ഒന്നായ ഹൂതികളെ അമേരിക്ക ഭീകര സംഘടനയായി പ്രഖ്യാപിച്ചിട്ടുണ്ട്.



