അന്തർദേശീയം

ടാറ്റ കെമിക്കല്‍സിനോട് രാജ്യം വിടണമെന്ന് ഉത്തരവിട്ട് കെനിയന്‍ പ്രസിഡന്റ്

നെയ്‌റോബി : ഇന്ത്യന്‍ കമ്പനിയായ ടാറ്റ കെമിക്കല്‍സിനോട് കെനിയയിലെ പ്രവര്‍ത്തനം ഉടന്‍ നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ട് പ്രസിഡന്റ് വില്യം റൂട്ടോ. രാജ്യത്തിന് വേണ്ടത്ര നേട്ടങ്ങളുണ്ടാക്കുന്നതില്‍ കമ്പനി പരാജയപ്പെട്ടുവെന്ന് ആരോപിച്ചാണ് റൂട്ടോയുടെ നടപടി. ഗ്ലാസും കെമിക്കലുകളും നിര്‍മ്മിക്കാന്‍ വേണ്ടി പ്രാദേശികമായി ധാതു സംസ്‌കരിച്ച് ടാറ്റാ കെമിക്കല്‍സ് സോഡാ ആഷ് കയറ്റുമതി ചെയ്യുകയായിരുന്നുവെന്നും റൂട്ടോ ആരോപിച്ചിരുന്നു.

ടാറ്റയ്ക്ക് 100 വര്‍ഷത്തേക്ക് കരാര്‍ നല്‍കിയിരുന്നെങ്കിലും കെനിയയ്ക്ക് പ്രയോജനമുണ്ടായില്ലെന്നാണ് റൂട്ടോയുടെ വാദം. ടാറ്റയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പകരം വലിയ ഗ്ലാസ് നിര്‍മ്മാണ സൗകര്യം സ്ഥാപിക്കുന്ന കമ്പനിയും രാസവസ്തുക്കള്‍ നിര്‍മ്മിക്കുന്ന മറ്റൊരു കമ്പനിയും കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. കെനിയക്കാര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങളും നിക്ഷേപവും കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ പുതിയ നിക്ഷേപകരെ കണ്ടെത്തിയിട്ടുണ്ടെന്ന് റൂട്ടോ പറഞ്ഞു.

ടാറ്റ കെമിക്കല്‍സിന്റെ ഉപവിഭാഗമായ ടാറ്റ കെമിക്കല്‍സ് മഗഡി പ്രതിവര്‍ഷം 3.50 ലക്ഷം ടണ്‍ സോഡാ ആഷ് നിര്‍മാണ ശേഷിയുള്ള കമ്പനിയാണ്. ഗ്ലാസ് നിര്‍മ്മാണം, രാസവസ്തുക്കള്‍, ഡിറ്റര്‍ജന്റുകള്‍ തുടങ്ങിയ വ്യവസായങ്ങളിലാണ് സോഡാ ആഷ് പ്രധാനമായും ഉപയോഗിക്കുന്നത്.

‘100 വര്‍ഷത്തെ കരാറുണ്ടായിട്ടും കെനിയയ്ക്കു വേണ്ടി ടാറ്റ കെമിക്കല്‍സ് ഒന്നും ചെയ്തില്ല. ധാതു സമ്പന്നമാണ് കെനിയയിലെ മഗാഡി തടാകം. ടാറ്റ ഞങ്ങളുടെ ധാതുക്കള്‍ എടുത്ത് ഇന്ത്യയിലേക്കും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും അയയ്ക്കുകയാണ്’ – റൂട്ടോ പറഞ്ഞു. ‘ഞങ്ങളെന്താ അടിമകളാണോ? കെനിയയ്ക്കുവേണ്ടി ടാറ്റ ഒന്നും ചെയ്തില്ല. അതുകൊണ്ടാണ് ഞാനവരോട് ബാഗെല്ലാം പായ്ക്ക് ചെയ്ത് കെനിയയില്‍ നിന്ന് പോയ്‌ക്കോളാന്‍ പറഞ്ഞത്’ – റൂട്ടോ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button