വോക്കേഷണൽ വിദ്യാഭ്യാസത്തിന് അക്കാദമിക് വിദ്യാഭ്യാസത്തിന് തുല്യ അംഗീകാരം വേണം : ജി.ഡബ്ല്യു.യു, എം.ഡി.എ

സാങ്കേതിക-പ്രായോഗിക തൊഴിൽ നൈപുണ്യങ്ങൾക്ക് അക്കാദമിക് യോഗ്യതകൾക്ക് തുല്യമായ അംഗീകാരം നൽകണമെന്ന് ജനറൽ വർക്കേഴ്സ് യൂണിയൻ (ജി.ഡബ്ല്യു.യു) ആവശ്യപ്പെട്ടു. രാജ്യത്തെ ഓരോ വ്യവസായത്തിനും സേവനത്തിനും പിന്നിൽ വർഷങ്ങളായി പരിശീലനം നേടിയ തൊഴിലാളികളുണ്ടെന്ന് സംഘടന വ്യക്തമാക്കി. ഔദ്യോഗിക ചർച്ചകൾക്ക് മുന്നോടിയായി വൊക്കേഷണൽ സെക്കൻഡറി സ്കൂൾ ആരംഭിക്കാൻ വിദ്യാഭ്യാസമന്ത്രി ബൈറൺ കാമില്ലെറി തത്വം തീരുമാനിച്ചതിനെ തുടർന്നാണ് യൂണിയന്റെ പ്രതികരണം.
സാങ്കേതിക കഴിവുകളുള്ള വിദ്യാർത്ഥികൾക്ക് അക്കാദമിക് മേഖലയ്ക്ക് തുല്യമായ മികച്ച ഭാവി ഉറപ്പാക്കുന്ന തരത്തിൽ വിദ്യാഭ്യാസ പദ്ധതി രൂപീകരിക്കണമെന്ന് ജി.ഡബ്ല്യു.യു കൂട്ടിച്ചേർത്തു. എന്നാൽ, ഏതൊരു പുതിയ വിദ്യാഭ്യാസ രീതിയും മുൻകാല അനുഭവങ്ങളുടെ മാത്രം അടിസ്ഥാനത്തിലാകാതെ തൊഴിലാളികളുടെയും യൂണിയനുകളുടെയും വ്യവസായ മേഖലയുടെയും സജീവ പങ്കാളിത്തത്തോടെ വേണം തയ്യാറാക്കാൻ. കൈകൊണ്ട് ചെയ്യുന്ന ജോലികളിലോ സാങ്കേതിക മേഖലയിലോ വൊക്കേഷണൽ കഴിവുകളിലോ പ്രതിഭ പ്രകടിപ്പിക്കുന്ന ഓരോ വിദ്യാർഥിക്കും അവരുടെ ലക്ഷ്യത്തിലെത്താൻ സഹായിക്കുന്ന ഗുണമേന്മയുള്ള വിദ്യാഭ്യാസ അവസരം ലഭിക്കണമെന്നും യൂണിയൻ ആവശ്യപ്പെട്ടു. മറ്റ് വിദ്യാർഥികൾക്ക് ലഭിക്കുന്നതുപോലെ തന്നെ മികച്ച ഭാവിക്കുള്ള അവസരവും ഗൗരവവും ഈ വിദ്യാഭ്യാസ പദ്ധതിയ്ക്കും ഉണ്ടായിരിക്കണമെന്ന് അവർ കൂട്ടിച്ചേർത്തു.
നിർമാണ, വ്യാപാര, സാങ്കേതിക മേഖലകളിലായി രാജ്യത്തെ രൂപപ്പെടുത്തുകയും ഇന്നും വികസിപ്പിക്കുകയും ചെയ്യുന്ന ആയിരക്കണക്കിന് തൊഴിലാളികളെ തങ്ങൾ പ്രതിനിധീകരിക്കുന്നുണ്ടെന്ന് ജി.ഡബ്ല്യു.യു അറിയിച്ചു. ശരിയായ പിന്തുണയും പരിശീലനവും ആവശ്യമായ ഉപകരണങ്ങളും ലഭിച്ചാൽ പ്രായോഗിക കഴിവുകളിലൂടെ മികച്ച വരുമാനവും ആദരവും സംതൃപ്തിയും നൽകുന്ന തൊഴിൽജീവിതം കെട്ടിപ്പടുക്കാൻ കഴിയുമെന്നും യൂണിയൻ വ്യക്തമാക്കി.
ട്രേഡ് സ്കൂളുകൾ തിരിച്ചുകൊണ്ടുവരാനുള്ള പദ്ധതിയെ സ്വാഗതം ചെയ്ത് എംഡിഎ
വൊക്കേഷണൽ-ട്രേഡ് സ്കൂളുകൾ പുനരാരംഭിക്കാനുള്ള സർക്കാരിന്റെ നീക്കത്തെ മാൾട്ട ഡെവലപ്‌മെന്റ് അസോസിയേഷൻ (എം.ഡി.എ) സ്വാഗതം ചെയ്തു. പ്രായോഗിക തൊഴിൽ ശേഷിയുള്ള യുവാക്കൾക്ക് ഇത് മികച്ച അവസരങ്ങൾ നൽകുമെന്നും ഒരു ട്രേഡ് തിരഞ്ഞെടുക്കുന്നത് അക്കാദമിക് കരിയറിനേക്കാൾ കുറഞ്ഞ ഓപ്ഷനായി കാണരുതെന്നും എം.ഡി.എ പ്രസിഡന്റ് സ്റ്റിവാല പറഞ്ഞു.
ഇലക്ട്രീഷ്യൻമാർ, പ്ലംബർമാർ, കെട്ടിട നിർമ്മാതാക്കൾ, ആശാരിമാർ, സാങ്കേതിക വിദഗ്ദ്ധർ എന്നിവർ സമ്പദ്‌വ്യവസ്ഥയ്ക്ക് അത്യന്താപേക്ഷിതമാണെന്ന് അസോസിയേഷൻ ചൂണ്ടിക്കാട്ടി. പരമ്പരാഗത തൊഴിലുകൾക്കൊപ്പം ആധുനിക നിർമ്മാണം, മെക്കാനിക്കൽ, പുനരുപയോഗ ഊർജ്ജം, പുതിയ സാങ്കേതികവിദ്യകൾ എന്നിവ സമന്വയിപ്പിച്ചുകൊണ്ടുള്ള കോഴ്സുകളും അപ്രന്റീസ്ഷിപ്പുകളുമാണ് സ്കൂളുകളിൽ നൽകേണ്ടതെന്ന് എം.ഡി.എ കൂട്ടിച്ചേർത്തു. തുടർചർച്ചകളിൽ സജീവമായി പങ്കാളികളാകുമെന്ന് ഇരു സംഘടനകളും അറിയിച്ചു.



