ട്രംപിന്റെ മുഖാകൃതിയില്‍ ലഹരിഗുളിക; ‘റെഡ് അലേര്‍ട്ട് ‘ പ്രഖ്യാപിച്ച് ഡച്ച് മാനസികാരോഗ്യ സംഘടന

ഹേഗ് : അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മുഖാകൃതിയിലുള്ള ലഹരിഗുളികയുടെ ഉപയോഗത്തിനെതിരെ മുന്നറിയിപ്പുമായി ഡച്ച് മാനസികാരോഗ്യ സംഘടന. ഇതിന്റെ ഉപയോഗം മരണത്തിന് വരെ കാരണമാകാമെന്നാണ് ട്രിംബാസ് ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഒരു ‘റെഡ് അലേര്‍ട്ട്’ മുന്നറിയിപ്പ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വെബ്‌സൈറ്റിലും സമൂഹമാധ്യമങ്ങളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ ഗുളികയില്‍ പിഎംഎംഎ (പാരാ-മെത്തോക്‌സിമെത്താംഫെറ്റമിന്‍) എന്ന രാസവസ്തു ക്രമാതീതമായ അളവില്‍ ചേര്‍ത്തിട്ടുണ്ടെന്നാണ് മുന്നറിയിപ്പിലുള്ളത്. ഇത് എംഡിഎംഎയ്ക്ക് സമാനമായ ലഹരിവസ്തുവാണ്.
പിഎംഎംഎയുടെ സാന്നിധ്യം ഒരു ഗുളികയില്‍ കണ്ടെത്തിയാല്‍, അത് മരണകാരണമാകുന്ന വസ്തുവായി തന്നെ പരിഗണിക്കേണ്ടി വരുമെന്നും സംഘടന വ്യക്തമാക്കുന്നു. ഇത്തരം ഗുളികകള്‍ ഉപയോഗിക്കുന്നവര്‍ക്ക് പെട്ടെന്ന് ഒരുമാറ്റവും അനുഭവപ്പെടില്ല. ക്രമേണേ തലചുറ്റൽ, ഉയർന്ന താളത്തിലുള്ള ഹൃദയമിടിപ്പ് എന്നിവ ഉണ്ടാകും. അമിതമായി അളവിൽ ഈ ഗുളിക കഴിച്ചാല്‍ ശരീരം ചൂടാകാന്‍ തുടങ്ങും. പിന്നാലെ അപസ്മാരബാധയും ബോധക്ഷയവും സംഭവിക്കാം. പലസാഹചര്യങ്ങളിലും ഇത് ഹൃദയസംബന്ധമായ അസുഖങ്ങൾക്കും കാരണമാകും. അതിനാല്‍ ഇതിന്റെ ഉപയോഗം പൂർണമായും ഒഴിവാക്കണമെന്നാണ് മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നത്.
ഗുളികയുടെ ചിത്രവും സംഘടന പുറത്തുവിട്ടിട്ടുണ്ട്. ട്രംപിന്റെ കൃത്യമായ മുഖഛായയുള്ള ഗുളികയുടെ പിറകുവശത്തായി ‘എൻഎൽ” (NL) എന്നും ട്രംപ് (Trump) എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. പച്ച, ചുവപ്പ്, മഞ്ഞ, നീല നിറങ്ങളിലാണ് ഇവ ഉത്പാദിപ്പിക്കുന്നത്. നിലവില്‍ ഇതുവരെ ഈ ഗുളിക ഉപയോഗിച്ച ആരുടെയും വിവരങ്ങളോ മരണമോ ഗുരുതര ആരോഗ്യപ്രശ്‌നങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് സംഘടന വക്താവ് അന്നീക്ക് ഗ്രൂത്തൂയിസ് അസോസിയേറ്റ് പ്രസിനോട് പ്രതികരിച്ചു.
ലഹരി മരുന്നുകളായ എംഡിഎംഎ ഉള്‍പ്പെടെ ഉപയോഗിക്കുന്നതിനും ഉത്പാദിപ്പിക്കുന്നതിനും വില്‍ക്കുന്നതിനും നെതര്‍ലെന്‍ഡ്‌സില്‍ വിലക്കുണ്ട്. എന്നാല്‍ ക്ലബുകളിലും സംഗീതപരിപാടികളിലും ഇത്തരം ലഹരിമരുന്നുകള്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.
ഇതാദ്യമായല്ല ട്രംപിന്റെ മുഖാകൃതിയിലുള്ള ലഹരിമരുന്നുകള്‍ പ്രചരിക്കപ്പെടുന്നത്. 2017ല്‍ ജര്‍മനിയില്‍ കാരറ്റിന്റെ നിറമുള്ള ലഹരിഗുളികകള്‍ കണ്ടെത്തിയിരുന്നു. ഇതിന് ട്രംപിന്റെ തലയുടെ ആകൃതിയായിരുന്നു.



