ചരിത്രപരമായ ത്രികക്ഷി പ്രതിരോധ കരാറിൽ ഒപ്പിടാനൊരുങ്ങി പാകിസ്താനും തുർക്കിയും സൗദി അറേബ്യയും

റിയാദ് : പശ്ചിമേഷ്യയിലെയും ദക്ഷിണേഷ്യയിലെയും സുരക്ഷാ സമവാക്യങ്ങൾ മാറ്റിയെഴുതിക്കൊണ്ട് പാകിസ്താൻ, തുർക്കി, സൗദി അറേബ്യ എന്നീ രാജ്യങ്ങൾ ചരിത്രപരമായ ത്രികക്ഷി പ്രതിരോധ കരാറിൽ ഒപ്പിടാനൊരുങ്ങുന്നു. ഈ നിർണ്ണായക കരാറിന്റെ അവസാന ഘട്ട ചർച്ചകൾക്കായി തുർക്കി പ്രസിഡന്റ് റജബ് തയ്യിബ് എർദോഗൻ വെള്ളിയാഴ്ച സൗദി അറേബ്യയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. ചർച്ചകളിൽ പങ്കുചേരുന്നതിനായി പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫും കരസേനാ മേധാവി ഫീൽഡ് മാർഷൽ ആസിം മുനീറും വ്യാഴാഴ്ച തന്നെ സൗദിയിൽ എത്തിയിട്ടുണ്ട്. മൂന്ന് രാജ്യങ്ങളുടെയും വ്യത്യസ്തമായ തന്ത്രപ്രധാന പ്രതിരോധ ആസ്തികൾ സംയോജിപ്പിച്ചുകൊണ്ട് ഒരു സമഗ്ര സുരക്ഷാ ശൃംഖല രൂപീകരിക്കാനാണ് ഈ സഖ്യം ലക്ഷ്യമിടുന്നത്.
പ്രാദേശികമായ ഭീഷണികളെ നേരിടാനും വെല്ലുവിളികൾ പരിഹരിക്കാനും പ്രാപ്തമായ ഒരു സ്വതന്ത്ര സുരക്ഷാ കുടക്കീഴിൽ വരിക എന്നതാണ് ഈ രാജ്യങ്ങളുടെ ലക്ഷ്യം. ഇതിലൂടെ സുരക്ഷയ്ക്കായി പാശ്ചാത്യ രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാൻ സാധിക്കുമെന്നും ഇവർ കരുതുന്നു. ദക്ഷിണ-പശ്ചിമ ഏഷ്യൻ പ്രതിരോധ സഖ്യങ്ങളിൽ ഈ പുതിയ നീക്കം വലിയ ഘടനാപരമായ മാറ്റങ്ങൾ വരുത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മൂന്ന് രാജ്യങ്ങളുടെയും സൈനിക-സാങ്കേതിക-സാമ്പത്തിക ശേഷികൾ ഒന്നിപ്പിക്കുന്നത് ആഗോള പ്രതിരോധ രംഗത്ത് വലിയ ചലനങ്ങൾ സൃഷ്ടിച്ചേക്കാം.
സൗദിയുടെ സാമ്പത്തിക ശക്തിയും തുർക്കിയുടെ അത്യാധുനിക പ്രതിരോധ സാങ്കേതികവിദ്യ, പ്രതിരോധ നിർമാണ ശേഷി എന്നിവയ്‌ക്കൊപ്പം യുദ്ധപരിചയമുള്ള സൈനിക ശക്തിയും ആണവ ശക്തിയുമായ പാകിസ്താനും കൂടി ചേരുന്നതോടെ പാശ്ചാത്യ സ്വാധീനത്തിൽ നിന്ന് മാറി സ്വതന്ത്രമായൊരു പ്രതിരോധ സഖ്യമായി ഇത് മാറും. ഈ മൂന്ന് രാജ്യങ്ങളും അംഗീകരിച്ച കരാർ പ്രകാരം സംയുക്ത സൈനിക അഭ്യാസങ്ങൾ, പ്രതിരോധ-വ്യവസായ ഉൽപ്പാദനം, രഹസ്യാന്വേഷണ വിവരങ്ങൾ പങ്കുവെക്കൽ എന്നിവയോടൊപ്പം തന്നെ സാങ്കേതിക വിദ്യ കൈമാറ്റത്തിനായുള്ള വ്യക്തമായ വ്യവസ്ഥകളുണ്ട്.



