അന്തർദേശീയം

ഹമാസ് ആയുധംവെച്ച് കീഴടങ്ങും; ഗാസയില്‍ ചരിത്രപരമായ ധാരണയെന്ന് ട്രംപ്

വാഷിങ്ടൺ ഡിസി : ഗാസയില്‍ ഹമാസ് ഉള്‍പ്പെടെ എല്ലാ സായുധ സംഘങ്ങളെയും പൂര്‍ണമായി നിരായുധീകരിക്കുന്നതിനുള്ള ചരിത്രപരമായ കരാറിലെത്തിയതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഗാസയില്‍ പുതിയ പലസ്തീന്‍ ഭരണകൂടം നിലവില്‍ വരുന്നതിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണ് ഇതെന്നും ട്രംപ് വ്യക്തമാക്കി. ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപിന്റെ പ്രഖ്യാപനം. ബോര്‍ഡ് ഓഫ് പീസ് വഴി കൈവരിച്ച കരാര്‍, മേഖലയില്‍ ശാശ്വതമായ സമാധാനവും സുരക്ഷയും ഉറപ്പാക്കുമെന്ന് അദ്ദേഹം കുറിച്ചു.

ഘട്ടം ഘട്ടമായാണ് നിരായുധീകരണ നടപടികള്‍ പൂര്‍ത്തിയാക്കുക. പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഗാസയില്‍ നിന്ന് ഇസ്രായേല്‍ സൈന്യം പിന്‍വാങ്ങും. പുതിയ പലസ്തീന്‍ പൊലീസ് സേനയുമായി സഹകരിച്ച് ഗാസയിലെ ക്രമസമാധാനം ഉറപ്പാക്കാന്‍ അന്താരാഷ്ട്ര സുരക്ഷാ സേനയെ നിയോഗിക്കും. കരാര്‍ പ്രകാരം ആയുധങ്ങള്‍, തുരങ്കങ്ങള്‍, ആയുധപ്പുരകള്‍, നിര്‍മാണ കേന്ദ്രങ്ങള്‍ എന്നിവ പൂര്‍ണമായും നിര്‍വീര്യമാക്കും. സാങ്കേതിക വിദഗ്ധരടങ്ങിയ ‘നാഷണല്‍ കമ്മിറ്റി ഫോര്‍ ദി അഡ്മിനിസ്‌ട്രേഷന്‍ ഓഫ് ഗാസ’ എന്ന ഇടക്കാല സമിതിക്കായിരിക്കും ഗാസയുടെ ഭരണം. മധ്യസ്ഥത വഹിച്ച ഈജിപ്ത്, ഖത്തര്‍, തുര്‍ക്കി എന്നീ രാജ്യങ്ങള്‍ക്ക് ട്രംപ് നന്ദി അറിയിച്ചു.

ബോര്‍ഡ് ഓഫ് പീസുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു പുതിയ പലസ്തീന്‍ സര്‍ക്കാരായിരിക്കും ഇനി ഗാസ ഭരിക്കുക. ഗാസ ഇനി ഇസ്രായേലിനെതിരായ ഭീകരാക്രമണങ്ങളുടെ താവളമായി ഉപയോഗിക്കപ്പെടില്ലെന്ന് ഉറപ്പാക്കുമെന്നും ട്രംപ് പറഞ്ഞു. സംഘര്‍ഷം അവസാനിപ്പിക്കാന്‍ താന്‍ മുന്നോട്ടുവച്ച ഇരുപതിന പദ്ധതികളുടെ ഭാഗമാണ് ഈ നീക്കമെന്ന് ട്രംപ് വ്യക്തമാക്കി. ഗാസയിലെ യുദ്ധാനന്തര സുരക്ഷ, പുനര്‍നിര്‍മ്മാണം, ഭരണസംവിധാനം എന്നിവ ഏകോപിപ്പിക്കുന്നതിനായി ഈവര്‍ഷമാദ്യം രൂപീകരിച്ച അന്താരാഷ്ട്ര കൂട്ടായ്മയാണ് ബോര്‍ഡ് ഓഫ് പീസ്. ട്രംപാണ് ഇതിന്റെ സ്ഥാപക ചെയര്‍മാന്‍.

ഈജിപ്തിന്റെ തലസ്ഥാനമായ കെയ്‌റോയില്‍ നടക്കുന്ന ചര്‍ച്ചകളില്‍ കരാറുമായി ബന്ധപ്പെട്ട ഭേദഗതികള്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും ഇസ്രായേലിന്റെ മറുപടിക്കായി കാത്തിരിക്കുകയാണെന്നും ഹമാസ് വൃത്തങ്ങള്‍ അറിയിച്ചു. തങ്ങളുടെ ആവശ്യങ്ങള്‍ പൂര്‍ണമായി ഉള്‍ക്കൊള്ളുന്നതാകണം കരാറെന്ന നിലപാടിലാണ് ഇസ്രായേല്‍. കരാറുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രതികരണത്തിന് ഇസ്രായേല്‍ ഇതുവരെ തയ്യാറായിട്ടില്ല. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഗാസയില്‍ ഇപ്പോഴും ഒറ്റപ്പെട്ട ആക്രമണങ്ങള്‍ തുടരുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button