450 വർഷം പഴക്കമുള്ള വല്ലെറ്റ ദേവാലയത്തിന് മുന്നിൽ ഭക്ഷണശാല; പൈതൃകവും ആരാധനാസ്വാതന്ത്ര്യവും സംരക്ഷിക്കണമെന്ന് സഭ

450 വർഷത്തിലധികം പഴക്കമുള്ള ചരിത്രപ്രസിദ്ധമായ ‘ചർച്ച് ഓഫ് ജീസസ്’ പള്ളിക്ക് തൊട്ടുമുന്നിൽ പുതിയ റസ്റ്റോറന്റും ബാറും (ക്ലാസ് 4D എസ്റ്റാബ്ലിഷ്മെന്റ്) ആരംഭിക്കാനുള്ള നീക്കത്തിനെതിരെ കടുത്ത എതിർപ്പുമായി കത്തോലിക്കാ സഭാ അധികൃതർ. പള്ളിയുടെ സ്വാഭാവിക അന്തരീക്ഷം തകർക്കുന്ന ശബ്ദമലിനീകരണത്തിനും വിശ്വാസികളുടെ വഴിതടസ്സപ്പെടുത്തുന്നതിനും ഈ പദ്ധതി കാരണമാകുമെന്ന് സഭ മുന്നറിയിപ്പ് നൽകി.
‘സെന്റ് ജോൺ സ്ട്രീറ്റിലെ’ പൊതു പടികളിൽ മേശകളും കസേരകളും നിരത്തി ഔട്ട്ഡോർ ഡൈനിംഗ് ഏരിയയാക്കി മാറ്റാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. എന്നാൽ പൊതുവഴിയിൽ കച്ചവട ഫർണിച്ചറുകൾ ഇടുന്നത് വഴിപോക്കർക്ക് കുറഞ്ഞത് 1.5 മീറ്റർ വീതിയിലുള്ള നടപ്പാത ഉറപ്പാക്കണമെന്ന നിയമത്തിന്റെ ലംഘനമാണെന്ന് സഭ ചൂണ്ടിക്കാണിക്കുന്നു. ഇത് പ്രത്യേകിച്ച് പ്രായമായ വിശ്വാസികൾക്ക് പള്ളിയിലേക്ക് പ്രവേശിക്കുന്നതിന് വലിയ തടസ്സം സൃഷ്ടിക്കും.
1571-ൽ നൽകിയ സ്ഥലത്ത് പ്രശസ്ത മാൾട്ടീസ് ആർക്കിടെക്റ്റ് ജിരോലാമോ കസ്സാർ രൂപകൽപ്പന ചെയ്ത ഈ പള്ളി, വാലറ്റയിലെ തന്നെ ഏറ്റവും പഴക്കം ചെന്ന ദേവാലയങ്ങളിൽ ഒന്നാണ്. മാൾട്ടയുടെ ദേശീയ സാംസ്കാരിക പൈതൃക പട്ടികയിലും ഇത് ഉൾപ്പെട്ടിട്ടുണ്ട്.
പ്രദേശത്തെ അമിതമായ ബഹളവും ഉറക്കെ വെക്കുന്ന സംഗീതവും കാരണം പലപ്പോഴും വിശുദ്ധ കുർബാന പോലും ശാന്തമായി നടത്താൻ സാധിക്കാത്ത അവസ്ഥയാണെന്ന് സഭ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. പുതിയ റസ്റ്റോറന്റ് കൂടി വരുന്നതോടെ സ്ഥിതി കൂടുതൽ വഷളാകും. മാൾട്ടീസ് ജനതയ്ക്ക് പുറമേ ഇന്ത്യ, പാക്കിസ്ഥാൻ, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ നിന്നുള്ള നൂറുകണക്കിന് പ്രവാസികളുടെ പ്രധാന ആരാധനാകേന്ദ്രം കൂടിയാണിത്.
നഗരത്തിന്റെ വികസനത്തിനെയോ ജനങ്ങളുടെ വിനോദങ്ങളെയോ സഭ എതിർക്കുന്നില്ലെന്നും, എന്നാൽ സമാധാനപരമായി പ്രാർത്ഥിക്കാനുള്ള സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണമെന്നും അധികൃതർ വ്യക്തമാക്കി.
“മറ്റു രാജ്യക്കാരിൽ നിന്നും അന്യമതസ്ഥരിൽ നിന്നും ഭീഷണിയുണ്ടെന്ന് പറഞ്ഞ് പലരും നമ്മെ ഭയപ്പെടുത്താറുണ്ട്. എന്നാൽ യഥാർത്ഥത്തിൽ, സ്വന്തം ലാഭം മാത്രം നോക്കുന്ന മാൾട്ടീസ് ജനത തന്നെയാണ് നമ്മുടെ സംസ്കാരത്തിനും കത്തോലിക്കാ വിശ്വാസത്തിനും ഭീഷണിയാകുന്നത്. നമ്മൾ ഇന്ന് മിണ്ടാതിരുന്നാൽ, കഴിഞ്ഞ 450 വർഷമായി നമ്മുടെ മുൻഗാമികൾ പടുതുയർത്തിയതെല്ലാം നഷ്ടപ്പെടും. ഇത് രാഷ്ട്രീയ വിഷയമല്ല, മറിച്ച് നമ്മുടെ പൈതൃകവും വിശ്വാസവും സംരക്ഷിക്കേണ്ട കടമയാണ്,” സഭ വ്യക്തമാക്കി.
മാൾട്ടയുടെ സാംസ്കാരിക പൈതൃകം സംരക്ഷിക്കാൻ ഭരണഘടനയ്ക്കും യുനെസ്കോ (UNESCO) കൺവെൻഷനും അനുസരിച്ച് സർക്കാരിന് ബാധ്യതയുണ്ടെന്ന് കാണിച്ച് നിരവധി പേർ ഇതിനകം പദ്ധതിക്കെതിരെ ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്. സമാനമായ വികസന പദ്ധതികൾക്കെതിരെ [email protected] എന്ന ഇമെയിൽ വിലാസത്തിലൂടെ എതിർപ്പ് അറിയിക്കാൻ പൊതുജനങ്ങളോട് സഭ അഭ്യർത്ഥിച്ചു. “ഇന്ന് ഇത് ഞങ്ങളുടെ പള്ളിയാണെങ്കിൽ, നാളെ അത് നിങ്ങളുടേതാകാം,” എന്ന മുന്നറിയിപ്പോടെയാണ് സഭ പ്രസ്താവന അവസാനിപ്പിച്ചത്.



