ഇറാനിലെ ഐആര്ജിസിയെ ഭീകരവാദ സംഘടനയായി പ്രഖ്യാപിച്ച് ബ്രിട്ടന്

ലണ്ടൺ : ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോറിനെ ( ഐആർജിസി) ബ്രിട്ടൺ ഭീകരവാദ സംഘടനയായി പ്രഖ്യാപിച്ചു. യു.കെ ആഭ്യന്തര സെക്രട്ടറി ഷബാന മഹ്മൂദ് ആണ് ഐആർജിസിയെ ഭീകരവാദ സംഘടനയായി പ്രഖ്യാപിച്ച വിവരം അറിയിച്ചത്. ഇതോടെ ബ്രിട്ടണിൽ ഐആർജിസിയെ പിന്തുണയ്ക്കുന്നതും സഹായിക്കുന്നതും ക്രിമിനൽ കുറ്റമായി മാറും. ബ്രിട്ടന്റെ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയുയർത്തുന്ന പ്രവർത്തനങ്ങളിൽ ഐആർജിസി ഏർപ്പെട്ടിട്ടുണ്ടെന്ന വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഈ നടപടിയെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ബ്രിട്ടനിലെ യഹൂദ വിരുദ്ധ ആക്രമണങ്ങളുമായും ഈ സംഘടനയ്ക്ക് ബന്ധമുള്ളതായി യു.കെ ആരോപിക്കുന്നു.
ബ്രിട്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇറാൻ ഇന്റർനാഷണൽ ടെലിവിഷനിലെ രണ്ട് മാധ്യമപ്രവർത്തകരെ വധിക്കാൻ ഇറാൻ നടത്തിയ ഗൂഢാലോചന, ബ്രിട്ടീഷ് താല്പര്യങ്ങൾ ലക്ഷ്യമിട്ട് നടന്ന വിവിധ സൈബർ ആക്രമണങ്ങൾ എന്നിവയും ഭീകരവാദ സംഘടനയായി പ്രഖ്യാപിക്കുന്നതിന് കാരണമായി. ബ്രിട്ടന്റെ സുരക്ഷയ്ക്കും താല്പര്യങ്ങൾക്കും വിരുദ്ധമായ വിദേശ ശക്തികളുടെ ഭീഷണി തടയുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് ഐആർജിസിയെ ഭീകരവാദ സംഘടനയായി മുദ്രകുത്തിയത്. നേരത്തെ അമേരിക്ക, യൂറോപ്യൻ യൂണിയൻ, കാനഡ, ഓസ്ട്രേലിയ, സൗദി അറേബ്യ, ബഹ്റൈൻ, ഇസ്രയേൽ എന്നീ രാജ്യങ്ങളും ഐർജിസിയെ ഭീകരസംഘടനയായി പ്രഖ്യാപിച്ചിരുന്നു.
വർഷങ്ങൾ നീണ്ട രാഷ്ട്രീയ ചർച്ചകൾക്കൊടുവിലാണ് ഐആർജിസിയെ നിരോധിക്കാനുള്ള സുപ്രധാന തീരുമാനത്തിൽ ബ്രിട്ടൺ എത്തിയത്. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ ഇത്തരം കടുത്ത നടപടികൾ അത്യന്താപേക്ഷിതമാണെന്ന് ആഭ്യന്തര സെക്രട്ടറി വ്യക്തമാക്കി. ഐആർജിസിയെ കൂടാതെ മറ്റ് രണ്ട് സംഘടനകളെ കൂടി ഭീകര പട്ടികയിൽ ഉൾപ്പെടുത്താൻ ബ്രിട്ടൻ തീരുമാനിച്ചിട്ടുണ്ട്. ബ്രിട്ടണിലെ യഹൂദ കേന്ദ്രങ്ങൾക്ക് നേരെ നടന്ന ആക്രമണങ്ങളുമായി ബന്ധമുള്ള ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ദ കമ്പാനിയൻസ് ഓഫ് ദ റൈറ്റ് (IMCR), റഷ്യൻ സൈനിക ഇന്റലിജൻസിന്റെ രാജ്യാന്തര വിഭാഗമെന്ന് അറിയപ്പെടുന്ന റഷ്യൻ ഫെഡറേഷൻ വോളന്റിയർ കോർ (GRU) എന്നിവയാണ് മറ്റ് സംഘടനകൾ.



