തായ്‌ലൻഡിൽ11 വയസ്സുകാരൻ ഓടിച്ച പിക്കപ്പ് ട്രക്ക് ബുദ്ധ സന്യാസിമാർക്കിടയിലേക്ക് പാഞ്ഞുകയറി; എട്ട് മരണം, പത്ത് പേർക്ക് പരിക്ക്

മുക്ദഹാൻ : തായ്‌ലൻഡിലെ മുക്ദഹാൻ പ്രവിശ്യയിൽ 11 വയസ്സുകാരൻ ഓടിച്ച പിക്കപ്പ് ട്രക്ക് തീർത്ഥാടനയാത്രയിലായിരുന്ന ബുദ്ധ സന്യാസിമാർക്കിടയിലേക്ക് പാഞ്ഞുകയറി എട്ട് പേർ മരിച്ചു. പത്ത് പേർക്ക് ഗുരുതരമായി പരിക്കേറ്റു. വ്യാഴാഴ്ചയായിരുന്നു സംഭവം.
തീർത്ഥാടനത്തിന്റെ ഭാഗമായി റോഡരികിലൂടെ നടന്നുപോകുകയായിരുന്ന 35 സന്യാസിമാരും അഞ്ച് അനുയായികളും അടങ്ങുന്ന സംഘത്തിന് നേരെയാണ് വാഹനം പാഞ്ഞുകയറിയത്. ഉബോൺ രച്ചതാനി പ്രവിശ്യയിൽ നിന്ന് മുക്ദഹാനിലെ ഡോൺ താൻ ജില്ലയിലേക്ക് കാൽനടയായി തീർത്ഥാടനം നടത്തുകയായിരുന്നു 35 സന്യാസിമാർ അടങ്ങുന്ന സംഘം. അപകടത്തിൽ അഞ്ച് സന്യാസിമാർ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. മൂന്ന് പേർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. പരിക്കേറ്റവർ മുക്ദഹാൻ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
മാതാപിതാക്കളുടെ ഉടമസ്ഥതയിലുള്ള പിക്കപ്പ് ട്രക്ക് അനുവാദമില്ലാതെ എടുത്താണ് 11 വയസ്സുകാരൻ ഓടിച്ചത്. നിയന്ത്രണം വിട്ട വാഹനം സന്യാസിമാരുടെ സംഘത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പ്രതിയായ ബാലനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ വിശദമായ ഫോറൻസിക് പരിശോധനകൾ നടക്കുന്നുണ്ടെന്ന് മുക്ദഹാൻ പ്രവിശ്യാ പൊലീസ് കമാൻഡർ മേജർ ജനറൽ പൈറോജ് തൈപുത്സ പറഞ്ഞു.
ബാലന്റെ രക്ഷിതാക്കളെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയിട്ടുണ്ട്. കുട്ടിയുടെ ഉത്തരവാദിത്തം ആർക്കാണെന്നും നിയമനടപടികൾ എങ്ങനെ മുന്നോട്ട് കൊണ്ടുപോകണമെന്നും ഇതിലൂടെ തീരുമാനിക്കും. ഈ സംഭവം റോഡ് സുരക്ഷയുടെ കാര്യത്തിൽ എല്ലാവർക്കും വലിയൊരു പാഠമാണെന്ന് മുക്ദഹാൻ പ്രവിശ്യാ ഗവർണർ വോരായൻ ബുണ്ണരത് പറഞ്ഞു. ഇത്തരം അപകടങ്ങൾ ഒഴിവാക്കുന്നതിൽ മാതാപിതാക്കളുടെ ശ്രദ്ധ അങ്ങേയറ്റം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



