ചരമംദേശീയം

സംവിധായകൻ കെ ഭാഗ്യരാജ് അന്തരിച്ചു

ചെന്നൈ : പ്രശസ്ത തമിഴ് നടനും സംവിധായകനും തിരക്കഥാകൃത്തുമായ കെ. ഭാഗ്യരാജ് (73) അന്തരിച്ചു. ചെന്നൈയില്‍ വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. 25ഓളം സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. സിനിമയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ആഘോഷം അടുത്തിടെ സംഘടിപ്പിച്ചിരുന്നു.

ഭാരതിരാജയുടെ 16 വയതിനിലെ എന്ന സിനിമയിലൂടെ ജൂനിയര്‍ ആര്‍ട്ടിസ്റ്റായാണ് ഭാഗ്യരാജ് സിനിമയിലെത്തിയത്. ഭാരതിരാജക്കൊപ്പം സഹസംവിധായകനായും പ്രവര്‍ത്തിച്ചു. 1979ല്‍ പുറത്തിറങ്ങിയ ‘സുവര്‍ ഇല്ലാത ചിത്തിരംഗള്‍’ എന്ന ചിത്രത്തിലൂടെയാണ് ഭാഗ്യരാജ് സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. ‘ഒരു കൈ ഓസൈ’ (1980), ‘മൗന ഗീതങ്ങള്‍’ (1981), ‘അന്ത ഏഴ് നാടുകള്‍’ (1981), ‘ഡാര്‍ലിംഗ്, ഡാര്‍ലിംഗ്, ഡാര്‍ലിംഗ്’ (1982), ‘മുന്താനൈ മുടിച്ച്’ (1983), ‘ധാവണി കനവുകള്‍’ (1984), ‘ചിന്ന വീട്’ (1985), ‘എങ്ക ചിന്ന റാസാ’ (1987), ‘അവസര പൊലീസ് 100’ (1990) തുടങ്ങി നിരവധി ശ്രദ്ധേയ ചിത്രങ്ങള്‍ സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്തു. നടന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍ തുടങ്ങിയ മേഖകളിലെല്ലാം പ്രതിഭ തെളിയിച്ചു. 75ലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മിസ്റ്റര്‍ മരുമകന്‍, ഏയ്ഞ്ചല്‍ ജോണ്‍ എന്നീ മലയാള സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

ഇടക്കാലത്ത് ഭാഗ്യരാജ് രാഷ്ട്രീയത്തിലും ഒരു കൈ നോക്കി. ആദ്യം എഐഎഡിഎംകെയ്ക്ക് ഒപ്പവും പിന്നീട് ഡിഎംകെക്ക് ഒപ്പവുമായിരുന്നു നിലകൊണ്ടത്. ശേഷം രാഷ്ട്രീയത്തില്‍ നിന്ന് പൂര്‍ണമായി വിട്ടുനിന്നു. നടി പൂര്‍ണിമ ജയറാം ആണ് ഭാര്യ. നടന്‍ ശാന്തനു ഭാഗ്യരാജും ശരണ്യ ഭാഗ്യരാജുമാണ് മക്കള്‍.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button