അന്തർദേശീയം

അന്യഗ്രഹജീവികളുടെ രഹസ്യതാവളങ്ങളെ കുറിച്ച് വെളിപ്പെടുത്തലുമായി മുന്‍ യുഎസ് സൈനിക ഉദ്യോഗസ്ഥന്‍

വാഷിങ്ടൺ ഡിസി : പര്‍വതനിരകള്‍ക്ക് താഴെ ഒളിപ്പിച്ചിരിക്കുന്ന, അന്യഗ്രഹജീവി രഹസ്യ താവളങ്ങള്‍ തിരിച്ചറിഞ്ഞെന്ന് വിവാദ യുഎസ് സൈനിക പദ്ധതിയില്‍ പങ്കെടുത്ത മുന്‍ സൈനിക ഉദ്യോഗസ്ഥന്‍. മുന്‍ ആര്‍മി ഇന്റലിജന്‍സ് ഉദ്യോഗസ്ഥനായ ലിന്‍ ബുക്കാനനാണ് ഒരു പോഡ്കാസ്റ്റില്‍ ഈ വെളിപ്പെടുത്തല്‍ നടത്തിയത്. ശീതയുദ്ധകാലത്ത് യുഎസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ പരീക്ഷിച്ചിരുന്ന ‘റിമോട്ട് വ്യൂയിങ്’ സാങ്കേതികവിദ്യയിലൂടെയാണ് ഇവ കണ്ടെത്തിയതെന്നാണ് വാദം.

അലാസ്‌കയിലെ മൗണ്ട് ഹെയ്‌സ്, ഓസ്ട്രേലിയയിലെ മൗണ്ട് സീല്‍, സിംബാംബ്വെയിലെ മൗണ്ട് ന്യായന്‍ഗാനി, സ്‌പെയിനിനും ഫ്രാന്‍സിനും ഇടയിലുള്ള പിരണീസ് പര്‍വതനിരകള്‍ എന്നിവിടങ്ങളിലാണ് 4 ഭൂഗര്‍ഭ കേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്നതെന്നാണ് ഈ പോഡ്കാസ്റ്റില്‍ അദ്ദേഹം പറയുന്നത്. 1973ല്‍ പാറ്റ് പ്രൈസ് എന്ന റിമോട്ട് വ്യൂവറാണ് ഈ സ്ഥലങ്ങള്‍ ആദ്യമായി തിരിച്ചറിഞ്ഞതെന്നും ബുക്കാനന്‍ പറയുന്നു. സൈനിക ആവശ്യങ്ങള്‍ക്കായി അതീന്ദ്രിയ ജ്ഞാനം ഉപയോഗിക്കാന്‍ കഴിയുമോ എന്ന് പരിശോധിച്ച വിവാദ സ്റ്റാര്‍ഗേറ്റ് പദ്ധതിയുമായി ബന്ധപ്പെട്ട ഒരു സൈനിക യൂണിറ്റിലാണ് ജോലി ചെയ്തിരുന്നതെന്ന് ബുക്കാനന്‍ പോഡ്കാസ്റ്റില്‍ പറഞ്ഞു.

ഒരാള്‍ക്ക് ഒരു സ്ഥലത്ത് നേരിട്ട് പോകാതെ അവിടത്തെ വിവരങ്ങള്‍ ശേഖരിക്കാനാകുമോ എന്നതായിരുന്നു റിമോട്ട് വ്യൂയിങ് പദ്ധതിയുടെ ലക്ഷ്യം. വിശ്വസനീയമായ ഒരു രഹസ്യവിവരവും ഈ പദ്ധതിയിലൂടെ ലഭിക്കുന്നില്ലെന്ന് കണ്ടെത്തിയതിനാല്‍ 1995ല്‍ യുഎസ് സര്‍ക്കാര്‍ പദ്ധതി അവസാനിപ്പിച്ചു.

ഓരോ താവളത്തിനും വ്യത്യസ്തമായ ഉദ്ദേശ്യങ്ങളുണ്ടെന്നും ബുക്കാനന്‍ പറയുന്നു. അലാസ്‌കയിലെ മൗണ്ട് ഹെയ്‌സിന് താഴെയുള്ള കേന്ദ്രം ഭൂമിയിലെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനുള്ള കേന്ദ്രമായാണ് പ്രവര്‍ത്തിക്കുന്നത്. ഓസ്ട്രേലിയയിലെ മൗണ്ട് സീല്‍ ഒരുതരം അന്യഗ്രഹ ഗതാഗത ഹബ്ബ് ആണ്. ഇതിന് അനേകം നിലകളുണ്ടെന്നും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനും അറ്റകുറ്റപ്പണികള്‍ നടത്താനുമുള്ള സൗകര്യങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിംബാംബ്വെയിലെ മൗണ്ട് ന്യായന്‍ഗാനി കേന്ദ്രം അന്യഗ്രഹ സാങ്കേതികവിദ്യയുടെ അറ്റകുറ്റപ്പണികള്‍ക്കുള്ളതാണെന്നും ബുക്കാനന്‍ ഈ പോഡ്കാസ്റ്റില്‍ പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button