അന്തർദേശീയം

ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ രാജിവെച്ചു

ടെഹ്‌റാന്‍ : ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ രാജിവെച്ചതായി റിപ്പോര്‍ട്ട്. രാജ്യഭരണത്തില്‍ ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിന്റെ ( ഐആര്‍ജിസി) അപ്രമാദിത്വത്തില്‍ പ്രതിഷേധിച്ചാണ് രാജിയെന്നാണ് സൂചന. രാജ്യവുമായി ബന്ധപ്പെട്ട നിര്‍ണ്ണായക തീരുമാനങ്ങള്‍ തന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ അറിയിക്കുന്നില്ലെന്ന് ആരോപിച്ച് പെസഷ്‌കിയാന്‍ ഇറാന്‍ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് രാജിക്കത്ത് നല്‍കിയതായാണ് ഇറാന്‍ ഇന്റര്‍നാഷണല്‍ എന്ന മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്.

ഇസ്ലാമിക് റിപ്പബ്ലിക്കിലെ പ്രധാനപ്പെട്ടതും നിര്‍ണായകവുമായ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ നിന്ന് തന്നെയും, ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാരിനെയും ഒഴിവാക്കുകയാണ്. ഈ ശൂന്യത ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിലെ കടുത്ത നിലപാടുകാര്‍ക്ക് കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ അവസരമൊരുക്കുകയാണെന്നും പെസഷ്‌കിയാന്‍ മുജ്തബ ഖമേനിക്ക് നല്‍കിയ കത്തില്‍ ചൂണ്ടിക്കാട്ടിയതായാണ് റിപ്പോര്‍ട്ട്. ഞായറാഴ്ചയാണ് പെസഷ്‌കിയാല്‍ ഖമേനിക്ക് രാജിക്കത്തു നല്‍കിയതെന്നാണ് സൂചന.

ഇത്തരം സാഹചര്യങ്ങളില്‍ തനിക്ക് സര്‍ക്കാരിന് ഭരണം നടത്താനും നിയമപരമായ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കാനും കഴിയില്ലെന്ന് ഇറാന്‍ പ്രസിഡന്റ് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. അതിനാല്‍ എത്രയും വേഗം രാജിക്കത്ത് സ്വീകരിക്കണമെന്നും പെസഷ്‌കിയാന്‍ മുജ്തബയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ഇറാന്‍ പ്രസിഡന്റ് പെസഷ്‌കിയാന്‍ രാജിവെച്ചു എന്ന വാര്‍ത്ത ഇറാന്‍ സൈന്യമായ ഐആര്‍ജിസിയുമായി ബന്ധമുള്ള തസ്‌നിം ന്യൂസ് ഏജന്‍സി തള്ളി. പെസഷ്‌കിയാന്‍ രാജിവെച്ചിട്ടില്ലെന്നും, പ്രസിഡന്റിന്റെ ചുമതലകളില്‍ തുടരുന്നുവെന്നും തസ്‌നിം ന്യൂസ് ഏജന്‍സി വ്യക്തമാക്കി.

പ്രസിഡന്റിന്റെ ഓഫീസിലെ കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ഡെപ്യൂട്ടി മേധാവി സെയ്ദ് മെഹ്ദി തബതബായിയും, പെസഷ്‌കിയാന്‍ രാജിവെച്ചുവെന്ന ഇറാന്‍ ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ടിനെ തള്ളി. പെസഷ്‌കിയാന്‍ ജനങ്ങളെ സേവിക്കുന്നതില്‍ നിന്ന് പിന്നോട്ട് പോകില്ല. കിംവദന്തികള്‍ പ്രചരിപ്പിക്കുന്നത് വിദേശമാധ്യമങ്ങളുടെ പരിഹാസ്യമായ കളികളുടെ തുടര്‍ച്ചയാണ്. ഇറാന്‍ രാഷ്ട്രം ഐക്യദാര്‍ഢ്യത്തിന്റെയും പ്രതിരോധത്തിന്റെയും പാതയില്‍ നിന്ന് പിന്നോട്ട് പോകാത്തതുപോലെ, പ്രസിഡന്റ് പെസഷ്‌കിയാനും ജനങ്ങളെ സേവിക്കുന്നതില്‍ നിന്ന് പിന്മാറുകയില്ലെന്നും സെയ്ദ് മെഹ്ദി തബതബായി പറഞ്ഞു.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button