യൂറോപ്യൻ യൂണിയൻ വാർത്തകൾ

ഫ്രഞ്ച് പ്രസിഡന്റിനെ ഭാര്യ തല്ലിയത് ഇറാൻ നടിയുമായുള്ള ബന്ധം അറിഞ്ഞതോടെ; വെളിപ്പെടുത്തൽ

പാരീസ് : ഫ്രഞ്ച് പ്രസിഡന്റിനെ വിമാനത്തിൽവെച്ച് ഭാര്യ തല്ലിയതിന് പിന്നിൽ ഒരു നടിയുമായുള്ള ബന്ധത്തെച്ചൊല്ലിയുള്ള തർക്കമെന്ന് വെളിപ്പെടുത്തൽ. ഫ്രഞ്ച് മാധ്യമപ്രവർത്തകനായ ഫ്‌ളോറിയൻ ടാർഡിഫിന്റെ ‘An(Almost) Perfect Couple’ എന്ന പുസ്തകത്തിലാണ് കഴിഞ്ഞവർഷം നടന്ന സംഭവത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്.

ഇറാൻ വംശജയായ ഫ്രഞ്ച് നടി ഗോൽഷിഫ്‌തേ ഫറഹാനിയുമായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന് ബന്ധമുണ്ടായിരുന്നതായാണ് പുസ്തകത്തിൽ പറയുന്നത്. ഇരുവരും പരസ്പരം അയച്ച സന്ദേശങ്ങളെച്ചൊല്ലിയാണ് ഇമ്മാനുവൽ മാക്രോണിന്റെ ഭാര്യ ബ്രിജിറ്റ് മാക്രോൺ അദ്ദേഹത്തിന്റെ മുഖത്തടിച്ചതെന്നും പുസ്തകത്തിൽ പറയുന്നു.

48-കാരനായ ഇമ്മാനുവൽ മാക്രോണും 42-കാരിയായ ഫറഹാനിയും തമ്മിൽ മാസങ്ങളോളമായി അടുപ്പത്തിലായിരുന്നുവെന്നാണ് പുസ്തകത്തിലെ വെളിപ്പെടുത്തൽ. വിയറ്റ്‌നാമിലേക്കുള്ള യാത്രയ്ക്കിടെ വിമാനത്തിൽവെച്ച് ഇമ്മാനുവൽ മാക്രോണിന്റെ ഫോണിൽ 73-കാരിയായ ഭാര്യ നടിയുടെ സന്ദേശങ്ങൾ കണ്ടെത്തി. ഇതോടെയാണ് ഇരുവരും തമ്മിൽ തർക്കമുണ്ടായതെന്നും പ്രസിഡന്റിന് ഭാര്യയിൽനിന്ന് തല്ലുകിട്ടിയതെന്നും പുസ്തകത്തിലുണ്ട്. ഫ്രഞ്ച് പ്രസിഡന്റും നടിയും തമ്മിൽ ശാരീരികബന്ധം ഉണ്ടായിട്ടില്ലെന്നും ആത്മീയപ്രണയമാണെന്നുമാണ് പുസ്‌കത്തിലെ വെളിപ്പെടുത്തൽ.

2025-ലെ വിയറ്റ്‌നാം സന്ദർശനത്തിനിടെയാണ് ഫ്രഞ്ച് പ്രസിഡന്റിനെ ഭാര്യ തല്ലുന്നതായുള്ള ദൃശ്യങ്ങൾ പുറത്തുവന്നിരുന്നത്. ഇരുവരും ഹനോയിയിൽ വിമാനത്തിൽനിന്ന് പുറത്തിറങ്ങുന്നതിന് തൊട്ടുമുൻപായിരുന്നു സംഭവം.

വിമാനത്തിന്റെ വാതിൽ തുറന്നതിന് പിന്നാലെ ബ്രിജിറ്റ് ഭർത്താവിന്റെ മുഖത്തേക്ക് കൈ കൊണ്ടുപോകുന്നതും അദ്ദേഹത്തെ തള്ളിമാറ്റുന്നതുമാണ് ദൃശ്യങ്ങളിലുണ്ടായിരുന്നത്. വാതിൽ തുറന്നത് പെട്ടെന്ന് ശ്രദ്ധയിൽപ്പെട്ടതോടെ പുറത്തുള്ളവരെ ഇമ്മാനുവൽ മാക്രോൺ അഭിവാദ്യംചെയ്യുന്നതും പിന്നാലെ ദമ്പതിമാർ വിമാനത്തിൽനിന്ന് പുറത്തേക്ക് വരുന്നതും ദൃശ്യങ്ങളിലുണ്ടായിരുന്നു. പുറത്തേക്കിറങ്ങുമ്പോൾ ഭാര്യ ഇമ്മാനുവൽ മാക്രോണിന്റെ കൈകൾ ചേർത്തുപിടിക്കാതെ നടന്നുവരുന്നതും സാമൂഹികമാധ്യമങ്ങളിൽ പലരും ചൂണ്ടിക്കാട്ടി.

അതേസമയം, വൈറലായ ദൃശ്യങ്ങൾ വിശ്വസനീയമല്ലെന്നായിരുന്നു ഫ്രഞ്ച് പ്രസിഡന്റിന്റെ ഓഫീസ് സംഭവത്തെക്കുറിച്ച് ആദ്യം പ്രതികരിച്ചത്. എന്നാൽ, വാർത്താ ഏജൻസികളടക്കം ദൃശ്യങ്ങൾ പുറത്തുവിട്ടതോടെ ഇത് യഥാർഥദൃശ്യങ്ങളാണെന്ന് ഓഫീസ് പിന്നീട് സ്ഥിരീകരിച്ചു. ദമ്പതിമാർക്കിടയിലുണ്ടായ ചെറിയൊരു കലഹം മാത്രമാണിതെന്ന് പ്രസിഡന്റിന്റെ അടുത്തവൃത്തങ്ങളിലൊരാൾ പ്രതികരിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button