അന്തർദേശീയം

യുഎഇയില്‍ ഇറാൻ മിസൈല്‍ ആക്രമണം; സുരക്ഷിത സ്ഥാനങ്ങളിലേക്കുമാറാന്‍ ജനങ്ങള്‍ക്ക് നിര്‍ദേശം

ദുബായ് : യുഎഇക്കു നേരെ വീണ്ടും ഇറാന്റെ മിസൈല്‍ ആക്രമണം. ജനങ്ങളോട് സുരക്ഷിതസ്ഥാനങ്ങളില്‍ തുടരാന്‍ വെള്ളിയാഴ്ച രാവിലെ നിര്‍ദേശം നല്‍കി. ആക്രമണത്തെ പ്രതിരോധിക്കുണ്ടെന്നും യുഎഇയുടെ ദേശീയ അടിയന്തരാവസ്ഥ, ദുരന്തനിവാരണ അതോറിറ്റിയായ നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി (NCEMA) അറിയിച്ചു.

വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ നിലവില്‍ ഒരു മിസൈല്‍ ഭീഷണിയോട് പ്രതികരിക്കുന്നതായാണ് എന്‍സിഇഎംഎ എക്‌സിലൂടെ അറിയിച്ചത്. മുന്നറിയിപ്പുകള്‍ ഔദ്യോഗിക ചാനലുകള്‍ വഴി ലഭിക്കുമെന്നും യുഎഇ വ്യക്തമാക്കി.

അപകടമുണ്ടായാല്‍ 999 എന്ന എമര്‍ജന്‍സി നമ്പറില്‍ ബന്ധപ്പെടാനും നിര്‍ദേശമുണ്ട്. ആക്രമണത്തിന്റെയോ പ്രതിരോധത്തിന്റെയോ ഭാഗമായി നിലത്തുവീഴുന്ന വസ്തുക്കളുടെ അടുത്തേക്കു പോവുകയോ തൊടാന്‍ ശ്രമിക്കുകയോ ഫോട്ടോ എടുക്കുകയോ ചെയ്യരുതെന്നും മന്ത്രാലയം അറിയിച്ചു.

മിസൈല്‍ ഭീഷണിക്കെതിരെ വായു പ്രതിരോധ സംവിധാനങ്ങള്‍ പ്രവര്‍ത്തന സജ്ജമാണെന്നും എന്‍സിഇഎംഎ അറിയിച്ചു. എന്നാല്‍ ചില പ്രദേശങ്ങളില്‍ ജനങ്ങള്‍ക്കിടയില്‍ ആശങ്കയും പരിഭ്രാന്തിയും ഉയര്‍ന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ദുബൈ, ഷാര്‍ജ എന്നിവിടങ്ങളില്‍ സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായി നിവാസികള്‍ പറയുന്നു.

ഇറാനിയന്‍ എണ്ണടാങ്കറിനെ യുഎസ് ലക്ഷ്യം വെച്ചതിലൂടെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുവെന്നും ഉടന്‍ തന്നെ വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും ഇറാന്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. ഇതുനു പിറകേയാണ് യുഎഇയിലെ മിസൈല്‍ ആക്രമണം. ഹോര്‍മുസ് കടലിടുക്കിലെ ഇറാന്‍ ടാങ്കറിനുനേരെ ആക്രമണം മടന്നതായി വെള്ളിയാഴ്ച ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു.

കഴിഞ്ഞ ഫെബ്രുവരി മുതല്‍ യുഎഇ സമാന മുന്നറിയിപ്പുകള്‍ ജനങ്ങള്‍ക്കു നല്‍കിയിട്ടുണ്ട്. മുന്‍പ് ഇറാനില്‍ നിന്നു വന്ന ഡ്രോണുകളും മിസൈലുകളും യുഎഇയുടെ പ്രതിരോധ സംവിധാനം തകര്‍ത്തതായും അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button