യെമൻ തീരത്തുനിന്ന് അജ്ഞാത സംഘം എണ്ണക്കപ്പൽ തട്ടിക്കൊണ്ടുപോയി

സന : യെമൻ തീരത്തുനിന്ന് അജ്ഞാത സംഘം എണ്ണക്കപ്പൽ തട്ടിക്കൊണ്ടുപോയി. ശനിയാഴ്ച ഷബ്വ പ്രവിശ്യക്ക് സമീപം ഏദൻ ഗൾഫിൽ വച്ചാണ് ‘യൂറീക്ക’ എന്ന ടാങ്കർ കപ്പൽ സായുധ സംഘം പിടിച്ചെടുത്തത്. കപ്പൽ ഇപ്പോൾ സൊമാലിയൻ തീരം ലക്ഷ്യമാക്കി നീങ്ങുകയാണെന്ന് യെമൻ കോസ്റ്റ് ഗാർഡ് അറിയിച്ചു.
കപ്പലിൽ അതിക്രമിച്ചു കയറിയ കൊള്ളസംഘം നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. കപ്പൽ എവിടെയാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും, ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കി കപ്പൽ തിരികെ പിടിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അധികൃതർ വ്യക്തമാക്കി. എന്നാൽ ജീവനക്കാരുടെ എണ്ണമോ ദേശീയതയോ പുറത്തുവിട്ടിട്ടില്ല. ടോഗോയുടെ പതാകയുള്ള കപ്പലാണ് യൂറീക്ക. മാർച്ചിൽ യുഎഇയിലെ ഫുജൈറ തുറമുഖത്താണ് ഈ കപ്പൽ അവസാനമായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതെന്ന് കപ്പലുകളുടെ നീക്കം നിരീക്ഷിക്കുന്ന മറൈൻ ട്രാഫിക് വെബ്സൈറ്റ് വ്യക്തമാക്കുന്നു.
2011ൽ സൊമാലിയൻ തീരങ്ങളിൽ കടൽക്കൊള്ള രൂക്ഷമായിരുന്നുവെങ്കിലും രാജ്യാന്തര നാവികസേനകളുടെ ഇടപെടലിലൂടെ ഇത് ഗണ്യമായി കുറഞ്ഞിരുന്നു. എന്നാൽ സമീപ ആഴ്ചകളിൽ ഇത്തരം ആക്രമണങ്ങൾ വീണ്ടും വർധിക്കുന്നതായി മുന്നറിയിപ്പുണ്ടായിരുന്നു. കഴിഞ്ഞ ഏപ്രിൽ അവസാന വാരത്തിൽ മാത്രം സമാനമായ മൂന്ന് ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. നിലവിലെ മേഖലയിലെ സംഘർഷങ്ങളുമായി ഈ സംഭവത്തിന് ബന്ധമുള്ളതായി സൂചനയില്ല. കഴിഞ്ഞ മാസവും ഗരാക്കാട് കേന്ദ്രീകരിച്ചുള്ള സൊമാലിയൻ കടൽക്കൊള്ളക്കാർ ഏദൻ ഗൾഫിൽ നിന്ന് ഒരു കപ്പൽ തട്ടിക്കൊണ്ടുപോയിരുന്നു.



