ശ്രീലങ്കയിലെ 2019 ഈസ്റ്റര്‍ ദിനത്തിലെ ഭീകരാക്രമണം; മുൻ രഹസ്യാന്വേഷണ മേധാവി സുരേഷ് സാലി അറസ്റ്റിൽ

കൊളംബോ : ശ്രീലങ്കയെ നടുക്കിയ 2019- ഈസ്റ്റർ ദിനത്തിലെ ഭീകരാക്രമണക്കേസിൽ നിർണായക വഴിത്തിരിവ്. മുൻ സ്റ്റേറ്റ് ഇന്റലിജൻസ് സർവീസ് (SIS) മേധാവിയും റിട്ടയേർഡ് മേജർ ജനറലുമായ സുരേഷ് സാലിയെ കുറ്റാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാവിലെ കൊളംബോയുടെ പ്രാന്തപ്രദേശമായ പെലിയഗോഡയിൽ വെച്ചായിരുന്നു അറസ്റ്റ്. ഭീകരവാദ നിരോധന നിയമം ചുമത്തിയാണ് സാലിയെ പിടികൂടിയത്.
2019 ഏപ്രിൽ 21-ന് പള്ളികളിലും പഞ്ചനക്ഷത്ര ഹോട്ടലുകളിലുമായി നടന്ന സ്ഫോടനങ്ങളിൽ 11 ഇന്ത്യക്കാരടക്കം 279 പേർ കൊല്ലപ്പെട്ടിരുന്നു. പ്രാദേശിക ജിഹാദി ഗ്രൂപ്പായ നാഷണൽ തൗഹീദ് ജമാഅത്ത് (NTJ) ആണ് ആക്രമണം നടത്തിയതെന്ന് പിന്നീട് കണ്ടെത്തിയിരുന്നു. ഈസ്റ്റര്‍ ദിനത്തിലെ ക്രൂരമായ ആക്രമണം അന്ന് ലോകം മുഴുവൻ ചര്‍ച്ച ചെയ്തു.
എന്നാൽ സ്ഫോടന സംഭവത്തിന് പിന്നീൽ വലിയ രാഷ്ട്രീയ ഗൂഢാലോചന നടന്നതായി തുടര്‍ച്ചയായി ആരോപണങ്ങൾ ഉയർന്നു. സ്ഫോടനം നടത്തുന്നതിന് മുൻപ് പ്രതികൾക്ക് സൈനിക ഇന്റലിജൻസിൽ നിന്ന് സഹായം ലഭിച്ചതായും റിപ്പോര്‍ട്ടുകൾ പുറത്തു വന്നു.
2019-ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഗോതബായ രാജപക്സയെ വിജയിപ്പിക്കാൻ ആക്രമണം തടയാതെ ബോധപൂർവം പ്രവര്‍ത്തിച്ചതായും ആരോപണം ഉണ്ടായി. ഇത് സ്ഫോടന സംഭവത്തിന് പിന്നീലെ രാഷ്ട്രീയ ബന്ധങ്ങളെ കുറിച്ചുള്ള ചര്‍ച്ചകൾ ഉയര്‍ത്തി.
അനുര കുമാര ദിസനായക സർക്കാർ 2024-ൽ അധികാരമേറ്റതോടെയാണ് കേസ് മാറുന്നത്. പുതിയ സര്‍ക്കാര്‍ ഈസ്റ്റർ സ്ഫോടനക്കേസിലെ അന്വേഷണം ഊർജ്ജിതമാക്കി. രാഷ്ട്രീയ സ്വാധീനം മൂലം കേസ് അട്ടിമറിക്കപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് പുനരന്വേഷണ അനുമതി നൽകിയത്.
ഇതോടെ, രാജ്യത്ത് ഭീകരാക്രമണം ഉണ്ടാവാനുള്ള സാധ്യതയെ കുറിച്ച് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ മുന്നറിയിപ്പ് നൽകിയിരുന്നതായി കണ്ടെത്തി. ഈ മുന്നറിയിപ്പുകൾ ശ്രീലങ്കൻ രഹസ്യാന്വേഷണ അധികാരികൾക്ക് ലഭിച്ചിരുന്നതായി കണ്ടെത്തി. മുന്നറിയിപ്പ് ലഭിച്ചിട്ടും അന്നത്തെ സുരക്ഷാ ഉദ്യോഗസ്ഥർ അതിനെ അവഗണിച്ചതായും അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കി. ഈ സംഭവങ്ങൾക്കെല്ലാം ഒടുവിലാണ് സാലിയെ അറസ്റ്റ് ചെയ്ത നടപടിയിലേക്ക് എത്തിയിരിക്കുന്നത്.



