എപ്സ്റ്റീൻ ഫയൽസ് : ബ്രിട്ടന്റെ മുൻ യുഎസ് അംബാസഡർ പീറ്റർ മൻഡേൽസൺ അറസ്റ്റിൽ

ലണ്ടൻ : ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധം വെളിപ്പെട്ടതിനെത്തുടർന്ന്, ബ്രിട്ടന്റെ മുൻ യുഎസ് അംബാസഡർ പീറ്റർ മൻഡേൽസനെ (72) ലണ്ടൻ പൊലീസ് അറസ്റ്റ് ചെയ്തു. പൊതുപദവി ദുരുപയോഗം ചെയ്തെന്ന സംശയത്തിലാണ് അറസ്റ്റ്. എപ്സ്റ്റീൻ ഫയലുകളുമായി ബന്ധപ്പെട്ട് നടക്കുന്ന രണ്ടാമത്തെ പ്രധാന അറസ്റ്റാണിത്. കഴിഞ്ഞ ആഴ്ച ചാൾസ് രാജാവിന്റെ സഹോദരൻ ആൻഡ്രൂവിനെയും സമാനമായ ആരോപണങ്ങളിൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ലണ്ടനിലെ കാംഡെനിലുള്ള വസതിയിൽ നിന്നാണ് മൻഡേൽസനെ അറസ്റ്റ് ചെയ്തത്. അദ്ദേഹത്തിന്റെ വിൽറ്റ്ഷെറിലെയും കാംഡെനിലെയും വീടുകളിൽ പൊലീസ് പരിശോധന നടത്തി. ജനുവരിയിൽ യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട ഇമെയിലുകൾ പ്രകാരം, പീറ്റർ മൻഡേൽസണും എപ്സ്റ്റീനും തമ്മിൽ പൊതുസമൂഹം കരുതിയതിനേക്കാൾ അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് വ്യക്തമായി. 2009ൽ ഗോർഡൻ ബ്രൗൺ സർക്കാരിൽ മന്ത്രിയായിരിക്കെ പീറ്റർ എപ്സ്റ്റീനു ചില വിവരങ്ങൾ കൈമാറിയതായും കണ്ടെത്തിയിട്ടുണ്ട്.
എപ്സ്റ്റീനുമായുള്ള ബന്ധം പുറത്തുവന്നതിനെത്തുടർന്ന് 2025 സെപ്റ്റംബറിലാണ് അംബാസഡർ സ്ഥാനത്തുനിന്ന് പീറ്ററെ നീക്കിയത്. എപ്സ്റ്റീനുമായുള്ള സൗഹൃദത്തിൽ താൻ ഖേദിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ബ്രിട്ടിഷ് മുൻ പ്രധാനമന്ത്രി ടോണി ബ്ലെയറുടെ ന്യൂ ലേബർ പദ്ധതിയുടെ ശിൽപികളിൽ ഒരാളായിരുന്നു പീറ്റർ. മുൻപ് രണ്ടുതവണ അഴിമതി ആരോപണങ്ങളെത്തുടർന്ന് അദ്ദേഹത്തിന് മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വന്നിട്ടുണ്ട്.



