അന്തർദേശീയം

കാലിഫോർണിയയിൽ സ്കീയിങ്ങിനിടെ മഞ്ഞുമല ഇടിഞ്ഞു; ഒമ്പത് പേര്‍ കൊല്ലപ്പെട്ടു

കാലിഫോർണിയ : കാലിഫോർണിയയിലെ സിയെറ നെവാഡ പർവതനിരകളിലെ കാസിൽ പീക് ഭൂപ്രദേശത്ത് മഞ്ഞിടിച്ചിലിൽ കൊല്ലപ്പെട്ട ഒൻപത് ബാക്ക്‌കൺട്രി സ്കീയര്‍മാരുടെ മൃതദേഹങ്ങൾ രക്ഷാ പ്രവര്‍ത്തകര്‍ കണ്ടെടുത്തു.

അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും മാരകമായ മഞ്ഞിടിച്ചിൽ ദുരന്തങ്ങളിലൊന്നാണ് ശനിയാഴ്ച സംഭവിച്ചത്. ഇടതടവില്ലാത്ത കനത്ത മഞ്ഞുവീഴ്ചയും ശക്തമായ കൊടുങ്കാറ്റും ദൗത്യം ദുഷ്കരമാക്കി.

15അംഗ സ്കൈയർ ഗ്രൂപ്പ് മൂന്ന് ദിവസത്തെ ട്രക്കിങ്ങിന്റെ അവസാന ദിനം ട്രെയിൽ ഹെഡിലേക്ക് മടങ്ങുന്നതിനിടെയാണ് മഞ്ഞുമല ഇടിഞ്ഞത്.

“ഹിമപ്രവാഹം!”എന്ന് ആരോ വിളിച്ചുകൂവി,പക്ഷേ ഒഴിഞ്ഞുമാറാൻ സമയം കിട്ടുന്നതിന് മുൻപേ ആറ് പേർ ഒഴികെ ബാക്കി എല്ലാവരെയും ഒഴുകി വന്ന മഞ്ഞു മല വിഴുങ്ങി എന്ന് രക്ഷപ്പെട്ടവര്‍ മൊഴി നൽകി.ഉച്ചയ്ക്ക് 11:30-ഓടെയാണ് അപകടം.ഏകദേശം ഒരു ഫുട്ബോൾ ഗ്രൗണ്ടിന്റെ നീളത്തിൽ വൻ മഞ്ഞിടിച്ചിൽ ഉണ്ടായതായാണ് റിപ്പോര്‍ട്ടുകൾ.

ഒൻപത് ഇരകളിൽ മൂന്ന് പേർ ഗൈഡുകളാണ്.ദുരന്തത്തിന് ഇരയായ സ്കീയര്‍മാര്‍ ആറുപേരും സ്ത്രീകളാണ്. ഇവരെല്ലാം ഉറ്റ സുഹൃത്തുക്കളും എല്ലാ വര്‍ഷവും സ്കീയിങ്ങിനായി ഒത്തു ചേരുന്നവരുമാണ്. രക്ഷപെട്ട രണ്ട് പേര്‍ ഗുരുതരാവസ്ഥയിൽ ചികിത്സയിലുമാണ്. രക്ഷാ പ്രവര്‍ത്തകര്‍ക്ക് ഏകദേശം ആറ് മണിക്കൂർ കഴിഞ്ഞാണ് ഈ പ്രദേശത്ത് എത്തിച്ചേരാൻ കഴിഞ്ഞത്. ഹെലിക്കോപ്റ്ററുകളും 42സന്നദ്ധ പ്രവർത്തകരും ചേര്‍ന്നാണ് രക്ഷാ ദൗത്യം നിര്‍വ്വഹിച്ചത്.

1981-ൽ വാഷിങ്ടണിലെ മൗണ്ട് റൈനിയറിൽ 11പേർ കൊല്ലപ്പെട്ടതിന് ശേഷം അമേരിക്കയിൽ ഉണ്ടായ ഏറ്റവും മാരകമായ മഞ്ഞിടിച്ചിലാണിത്.സിയറ നെവാഡയിൽ ഓരോ ശീതകാലത്തും ഏകദേശം 40ഇടിച്ചിലുകൾ എങ്കിലും റിപ്പോര്‍ട്ട് ചെയ്യാറുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button