പേരാമ്പ്രയിൽ സിപിഐഎം പ്രവർത്തകന് വെട്ടേറ്റു

കോഴിക്കോട് : പേരാമ്പ്രയിൽ സിപിഐഎം പ്രവർത്തകനു വെട്ടേറ്റു. ദിനേശൻ (49) ആണ് വെട്ടേറ്റത്. മൂന്നംഗ സംഘമാണ് ആക്രമണത്തിനു പിന്നിൽ. പേരാമ്പ്ര മുതുവണ്ണാച്ചയിൽ വച്ചാണ് ആക്രമണമുണ്ടായത്. തലയ്ക്കും കൈകൾക്കും പരിക്കേറ്റ ദിനേശനെ ആദ്യം ഇഎംഎസ് സഹകരണ ആശുപത്രിയിലും പിന്നീട് കോഴിക്കോട്ടെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച രാത്രി 7.30 ഓടെ മുതുവണ്ണാച്ച ആറങ്ങാട്ട് ഭാഗത്ത് വെച്ചാണ് സംഭവം. കുറ്റ്യാടിയിലെ കട അടച്ച് ബൈക്കിൽ വെളുത്തപറമ്പത്ത് നിന്ന് മുതുവണ്ണാച്ചക്കുള്ള റോഡിലൂടെ പാറക്കെട്ടിലെ വീട്ടിലേക്ക് പോകുമ്പോൾ വഴിയിൽവെച്ച് വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയാണ് ദിനേശൻ രക്ഷപ്പെട്ടത്.
പേരാമ്പ്ര പൊലീസ് സ്ഥലത്തെത്തി. സംഭവത്തിന് പിന്നിൽ ആർഎസ്എസ് സംഘമാണെന്ന് സിപിഎം നേതാക്കൾ ആരോപിച്ചു. സമാധാന അന്തരീക്ഷം നിലനിൽക്കുന്ന പ്രദേശത്ത് ഏകപക്ഷീയമായി അക്രമം അഴിച്ചുവിടുകയായിരുന്നു. അക്രമത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും പ്രതികളെ ഉടൻ പിടികൂടണമെന്നും സിപിഐഎം ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു. പ്രദേശത്ത് കഴിഞ്ഞ വർഷമുണ്ടായ സംഘർഷത്തിന്റെ തുടർച്ചയാണ് സംഭവമെന്നാണ് കരുതുന്നത്.



