യുഎസിൽ കുടിയേറ്റ പരിശോധനക്കിടെ വീണ്ടും ഒരാളെ വെടിവച്ച് കൊന്നു

വാഷിങ്ടൺ ഡിസി : യുഎസ് സംസ്ഥാനമായ മിനസോടയിൽ വാഹന പരിശോധനയ്ക്കിടെ ഒരാളെ വെടിവച്ചു കൊന്നു. മിനിയപ്പലിസ് നഗരത്തിൽ ഇമിഗ്രേഷൻ ഏജന്റ് വാഹന പരിശോധനയ്ക്കിടെയാണ് സംഭവം. വിഷയം വ്യാപക പ്രതിഷേധത്തിനു ഇടയാക്കിയിട്ടുണ്ട്. രണ്ടാഴ്ച മുൻപ് യുഎസ് പൗരത്വമുള്ള റെനെ നിക്കോൾ ഗുഡ് എന്ന വനിതയെ വെടിവച്ചു കൊന്നിരുന്നു. സമീപത്തു തന്നെയാണ് പുതിയ സംഭവവും.
51കാരനാണ് മരിച്ചത്. ഇയാളെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല. ഇയാളുടെ കൈയിൽ തോക്കുണ്ടായിരുന്നുവെന്നും നിരായുധനക്കാൻ ശ്രമിച്ചപ്പോൾ അക്രമാസക്തനായെന്നുമാണ് ഇമിഗ്രേഷൻ ഉദ്യോഗസ്ഥരുടെ അവകാശവാദം.
മിനസോടയിലെ ജീവനെടുക്കുന്ന കുടിയേറ്റ പരിശോധനാ നടപടികൾ അവസാനിപ്പിക്കണമെന്നു ട്രംപിനോട് ഗവർണർ ടിം വാൽസ് ആവശ്യപ്പെട്ടു. പ്രതിഷേധക്കാർ റോഡുകൾ ഉപരോധിച്ചു.
സ്വന്തം ജീവനും സഹപ്രവർത്തകരുടെ ജീവനും അപകടത്തിലാണെന്നു ഭയന്നാണ് ഒരു ഇമിഗ്രേഷൻ എജന്റ് പ്രതിരോധത്തിനായി വെടിയുതിർത്തത്. സംഭവ സ്ഥലത്തുണ്ടായിരുന്ന മെഡിക്കൽ സംഘം ഉടൻ തന്നെ വെടിയേറ്റ 51കാരന് വൈദ്യ സഹായം നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നും യുഎസ് ഡിപ്പാർട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ വിശദീകരിച്ചു.



