ഹോങ്കോങ്ങിൽ വൻ തീപ്പിടിത്തം; വാങ് ഫുക് പാർപ്പിട സമുച്ചയങ്ങൾ കത്തിയമർന്ന് 12 മരണം

ഹോങ്കോങ് : വടക്കൻ തായ്പേയിൽ ബഹുനില പാർപ്പിട സമുച്ചയങ്ങളിൽ വൻ തീപ്പിടിത്തം. ഒന്നിലധികം ബഹുനില കെട്ടിടങ്ങൾ കത്തിയമർന്നു. 12 പേരുടെ മൃതദേഹം കണ്ടെടുത്തതായാണ് വിവരം. നിരവധി പേർ കെട്ടിടങ്ങൾക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നതായി സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.
പ്രാദേശിക സമയം ബുധനാഴ്ച വൈകിട്ട് 6.22 ഓടെയായിരുന്നു സംഭവം. 31 നിലകളുള്ള കെട്ടിടത്തിൽനിന്ന് ആദ്യം പുക ഉയരുകയും പിന്നാലെ തീ ആളിക്കത്തുകയുമായിരുന്നെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. അഗ്നിരക്ഷാസേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
വാങ് ഫുക് ഭവനസമുച്ചയത്തിലാണ് തീപ്പിടിത്തം ആരംഭിച്ചത്. ഈ ഭാഗത്ത് രണ്ടായിരത്തോളം പാർപ്പിട സമുച്ചയങ്ങളുണ്ട്. എത്രപേരാണ് അകത്ത് കുടുങ്ങിക്കിടക്കുന്നതെന്ന വവരം ഇനിയും ലഭ്യമല്ലെന്ന് അഗ്നിരക്ഷാസേന അറിയിച്ചു. രക്ഷാപ്രവർത്തനത്തിനിടെ അഗ്നിരക്ഷാ സേനയിലെ ചിലർക്കും പൊള്ളലേറ്റിട്ടുണ്ട്. നിരവധി ആംബുലൻസുകളും ഫയർഫോഴ്സുകളും പ്രദേശത്തെത്തി രക്ഷാപ്രവർത്തനം നടത്തിക്കൊണ്ടിരിക്കുകയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ലോകത്തിലെതന്നെ ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ ഒന്നാണ് ഹോങ്കോങ്ങിലെ വാങ് ഫുക് കോർട്ട്.



