അവയവ കച്ചവടത്തിനായി മനുഷ്യക്കടത്ത്; എറണാകുളത്തെ സ്വകാര്യ ആശുപത്രികൾക്ക് പങ്കുള്ളതായി പ്രതിയുടെ മൊഴി

ന്യൂഡൽഹി : അവയവ കച്ചവടത്തിനായി ഇറാനിലേക്കുള്ള മനുഷ്യക്കടത്തിന് കേരളത്തിലെ ചില സ്വകാര്യ ആശുപത്രികൾ സഹായിച്ചെന്ന് എൻഐഎക്ക് വിവരം. സ്വകാര്യ ആശുപത്രികളുടെ സഹായം ലഭിച്ചുവെന്ന് മുഖ്യപ്രതി മധു ജയകുമാർ മൊഴി നൽകിയെന്നാണ് സൂചന. രോഗികളുടെ വിവരങ്ങൾ അടക്കം ആശുപത്രികൾ കൈമാറിയെന്നും മധു മൊഴി നൽകി. ഉത്തരേന്ത്യൻ റാക്കറ്റിലേക്കും എൻഐഎ അന്വേഷണം വ്യാപിപ്പിച്ചു.
ഇന്ത്യയിലെ റാക്കറ്റ് ഇറാനിലേക്ക് കടത്തിയത് നൂറുകണക്കിന് പേരെയെന്നാണ് വിവരങ്ങൾ. ഡൽഹി, മധ്യപ്രദേശ്, മഹാരാഷ്ട്ര, തെലങ്കാന എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് റാക്കറ്റിന്റെ പ്രവർത്തനം നടക്കുന്നത്. ഉത്തരേന്ത്യൻ റാക്കറ്റിലേക്കും എൻഐഎ അന്വേഷണം വ്യാപിപ്പിച്ചു. 50 ലക്ഷം വരെ വാഗ്ദാനം ചെയ്തായിരുന്നു മനുഷ്യക്കടത്തെന്നും മൊഴി. മുഖ്യപ്രതിയായ എറണാകുളം സ്വദേശി മധുവിനെ ഈ മാസം എട്ടിന് ഇറാനിൽ നിന്ന് എത്തിയ ഉടനെ എൻഐഎ അറസ്റ്റ് ചെയ്തിരുന്നു.
തുടർന്ന് കോടതിയിൽ ഹാജരാക്കിയ ഇയാളെ ഈ മാസം 19 വരെ എൻഐഎയുടെ കസ്റ്റഡിയിൽ വിട്ടു. ചോദ്യം ചെയ്യലിൽ എറണാകുളത്തെ പ്രധാനപ്പെട്ട ചില സ്വകാര്യം ആശുപത്രികൾക്ക് അവയവ കടത്തിൽ പങ്കുള്ളതായും ഈ ആശുപതികളുടെ പേരുകൾ ഉൾപ്പെടെയുള്ള വിവരങ്ങളും മധു എൻഐഎക്ക് കൈമാറി. 2019 ജനുവരി മുതൽ 2024 മേയ് വരെ കേരളത്തിൽ നിന്ന് ആളുകളെ കടത്തിയിട്ടുണ്ടെന്നാണ് എൻഐഎ കുറ്റപത്രത്തിൽ പറയുന്നത്. മൊഴിയിൽ നിന്ന് ലഭിച്ച വിവരങ്ങളും ആശുപത്രികളെയും ഉൾപ്പെടുത്തി വിപുലമായ അന്വേഷണത്തിലേക്ക് കടക്കുയാണ് എൻഐഎ.



