കീവിൽ റഷ്യയുടെ ‘വൻ’ വ്യോമാക്രമണം

കീവ് : യുക്രൈനില്‍ വീണ്ടും ആക്രമണം കടുപ്പിച്ച് റഷ്യ. വെള്ളിയാഴ്ച പുലര്‍ച്ചെയോടെ കീവിലെ മിക്കവാറും എല്ലാ ജില്ലകളിലും റഷ്യയുടെ വ്യോമാക്രമണം നടന്നതായി യുക്രൈന്റെ തലസ്ഥാനമായ കീവിലെ മേയര്‍ പറഞ്ഞു. നഗരത്തില്‍ ഉടനീളം സ്‌ഫോടനങ്ങള്‍ കേട്ടതായും പ്രധാനമായും കീവിലെ അടിസ്ഥാന സൗകര്യങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ആക്രമണങ്ങളെന്നും മേയര്‍ വിറ്റാലി ക്ലിറ്റ്ഷ്‌കോ വ്യക്തമാക്കി.
തലസ്ഥാനത്തെ 10 ജില്ലകളില്‍ എട്ടിലും കെട്ടിടങ്ങള്‍ക്ക് തീപിടുത്തമോ കേടുപാടുകളോ സംഭവിച്ചതായി മേയര്‍ വിറ്റാലി ക്ലിറ്റ്ഷ്‌കോ റിപ്പോര്‍ട്ട് ചെയ്തു. നഗരത്തിലുടനീളം അടിയന്തര മെഡിക്കല്‍ സംഘങ്ങളെ വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആക്രമണത്തില്‍ കുറഞ്ഞത് 11 പേര്‍ക്ക് പരിക്കേറ്റതായി അധികൃതര്‍ അറിയിച്ചു. ഒരു ഗര്‍ഭിണിയും അതീവ ഗുരുതരാവസ്ഥയിലുള്ള ഒരു പുരുഷനും ഉള്‍പ്പെടെ അഞ്ച് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതുവരെയും മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
‘റഷ്യന്‍ സൈന്യം ഇത്തവണ ജനവാസ കേന്ദ്രങ്ങളെയാണ് പ്രധാനമായും ആക്രമിക്കുന്നത്. കീവിലെ മിക്കവാറും എല്ലാ ജില്ലകളിലെയും നിരവധി ബഹുനില കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.’ നഗരത്തിലെ സൈനിക ഭരണത്തിന്റെ തലവനായ ടൈമൂര്‍ ടക്കാച്ചെങ്കോ പറഞ്ഞു.
2022-ല്‍ അധിനിവേശം ആരംഭിച്ചതിന് ശേഷം, മോസ്‌കോ യുക്രൈനിലെ ഊര്‍ജ്ജ നിലയങ്ങള്‍, റെയില്‍ ശൃംഖലകള്‍, ജനവാസ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ആവര്‍ത്തിച്ച് ആക്രമണം നടത്തിയിട്ടുണ്ട്. വെള്ളിയാഴ്ചത്തെ ആക്രമണത്തില്‍ മിസൈലുകളും ഡ്രോണുകളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കീവ് റീജിയണല്‍ മിലിട്ടറി അഡ്മിനിസ്‌ട്രേഷന്‍ മേധാവി മൈക്കോള കലാഷ്‌നിക് പറഞ്ഞു.



