സിപിഐഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിൻറെ പുതിയ കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു

കണ്ണൂര്‍ : സിപിഐഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിൻറെ പുതിയ കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ ഏറ്റവും വലിയ സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസ് കണ്ണൂരിലെ പുതിയ ഓഫീസായ അഴീക്കോടന്‍ സ്മാരക മന്ദിരത്തിന്റെ പുതിയ കെട്ടിടം. സിപിഐഎമ്മിന്റെ ഏറ്റവും ശക്തമായ സ്വാധീനമുള്ള കണ്ണൂരില്‍ അഞ്ചു നില കെട്ടിട സമുച്ചയമാണ് വെറും രണ്ടു വര്‍ഷം കൊണ്ടു 15 കോടിയിലേറെ ചെലവഴിച്ചു നിര്‍മിച്ചത്. സിപിഐഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടന്‍ സ്മാരക മന്ദിരത്തിന്റെ പുതിയ കെട്ടിടം കാണാന്‍ ഉദ്ഘാടന ദിവസമായ ഒക്ടോബര്‍ 20 ന് രാവിലെ മുതല്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെയും കുടുംബാംഗങ്ങളുടെയും ബഹുജന സംഘടനാ അംഗങ്ങളുടെയും ഒഴുക്കായിരുന്നു.
ചുവപ്പില്‍ കുളിച്ചു നില്ക്കുന്ന വാസ്തു ഭംഗിയും ആധുനികതയും ഒരേപോലെ സമ്മേളിച്ച അഴിക്കോടന്‍ മന്ദിരത്തിന്റെ മുന്‍ഭാഗത്തു നിന്നും ഉള്‍ഭാഗങ്ങളില്‍ നിന്നും സെല്‍ഫിയെടുക്കാനുള്ള മത്സരമായിരുന്നു. ഉച്ചയോടെ കണ്ണൂര്‍ നഗരം ജനസമുദ്രമായി മാറി. ഉദ്ഘാടനത്തിന്റെ ഭാഗമായ പൊതുസമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി ജില്ലയുടെ വിവിധ പാര്‍ട്ടി ബ്രാഞ്ചുകളില്‍ നിന്നും ഒരു ലക്ഷത്തിലേറെ പേരാണെത്തിയത്. ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള പഴയ കെട്ടിടം പൂര്‍ണമായും പൊളിച്ചു മാറ്റിയാണ് അഞ്ച് നിലകളുള്ള പുതിയ കെട്ടിടം നിര്‍മിച്ചത്. അത്യാധുനിക സൗകര്യങ്ങളോടെയാണ് കോര്‍പറേറ്റ് ആസ്ഥാന ഓഫീസുകളെ കവച്ചു വയ്ക്കുന്ന വിധത്തില്‍ പുതിയ കെട്ടിടം പണികഴിപ്പിച്ചത്. പൂര്‍ണമായും ശീതികരിച്ച 500 ലേറെപ്പേര്‍ക്ക് ഇരിക്കാവുന്ന എകെജി സെമിനാര്‍ ഹാള്‍, ചടയന്‍ ഹാള്‍, പാട്യം ഗവേഷണ കേന്ദ്രം, ലൈബ്രറി സോഷ്യല്‍ മീഡിയ വാര് റൂം , ജില്ലാ സെക്രട്ടറിയേറ്റ് ഹാള്‍, കണ്വെന്ഷന് സെന്റര്‍ ‘ജില്ലാ സെക്രട്ടറിയുടെ ഓഫീസ് വര്‍ഗബഹുജന സംഘടനകളുടെ ഓഫീസുകള്‍, റിസപ്ക്ഷന് കൗണ്ടര്‍ പ്രസ് മീറ്റ് ഹാള്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങള്‍ക്കുള്ള താമസ മുറികള്‍, വാഹന പാര്‍ക്കിംഗ് സൗകര്യം എന്നിവയും കെട്ടിടത്തിന്റെഭാഗമാണ്.. എല്ലാ നിലയിലേക്കും ഒരേ സമയം പ്രവര്‍ത്തിക്കുന്ന രണ്ട് ലിഫ്റ്റ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പഴയ കെട്ടിടത്തിന്റെ തടികള്‍ തന്നെ പുനരുപയോഗിച്ച് പുതിയ കെട്ടിടത്തില്‍ ഉള്‍പ്പെടുത്തിയതും ഇതിന്റെ പ്രത്യേകതകളില്‍ ഒന്നാണ്. വെള്ളാപ്പള്ളി ബ്രദേഴ്സാണ് കെട്ടിടത്തിന്റെ നിര്‍മാണം ഏറ്റെടുത്തത്. സമയബന്ധിതമായി യുദ്ധകാല അടിസ്ഥാനത്തിലാണ് പ്രവൃത്തി തുടങ്ങിയത്. രണ്ട് വര്‍ഷം മുമ്പ് എം വി ജയരാജന് ജില്ലാ സെക്രട്ടറിയായിരുന്ന കാലത്താണ് നിര്‍മ്മാണം തുടങ്ങിയത്. പ്രവൃത്തി പൂര്‍ത്തിയായത് കെ.കെ.രാഗേഷ് ജില്ലാ സെക്രട്ടറിയായി വേളയിലാണ് കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയായത്. സിപിഐഎമ്മിന്റെ സംസ്ഥാന കമ്മിറ്റി ഓഫീസ് തിരുവനന്തപുരം എ.കെ.ജി മന്ദിരമാണെങ്കിലും രാഷ്ട്രീയ തലസ്ഥാനമായ കണ്ണൂരു നിന്നാണ് പാര്‍ട്ടിയുടെ നിര്‍ണായക ഘട്ടങ്ങളില്‍ ചരിത്രപരമായ തീരുമാനങ്ങള്‍ സ്വീകരിച്ചിരുന്നത് അഴിക്കോടന്‍ മന്ദിരത്തില്‍ നിന്നായിരുന്നു. എകെജി മുതല്‍ അഴീക്കോടന്‍ രാഘവന്, ഇ കെ നായനാര്‍, സി എച്ച് കണാരന്, ചടയന്‍ ഗോവിന്ദന്, സി കണ്ണന്, എം വി രാഘവന്, കോടിയേരി ബാലകൃഷ്ണന് തുടങ്ങിയ പരേതരായ നേതാക്കള്‍ക്കൊപ്പം നിലവില്‍ മുഖ്യമന്ത്രി പിണറായി വിജയന്, സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്, കേന്ദ്ര കമ്മിറ്റിയംഗങ്ങളായ ഇ പി ജയരാജന്. പി കെ ശ്രീമതി, കെ കെ ശൈലജ ടീച്ചര്‍ സം സ്ഥാന സെക്രട്ടറിയേറ്റംഗം എം വി ജയരാജന്, പി ജയരാജന്, സ്പീക്കര്‍ എ എന്‍ ഷംസീര്‍ തുടങ്ങിയവര്‍ കണ്ണൂരില്‍ നിന്നും ഉയര്‍ന്നുവന്ന നേതാക്കളാണ്.