ഇന്ത്യൻ വിദ്യാർഥികൾക്ക് മുന്നിൽ വാതിലുകൾ അടച്ച് കാനഡ; 2025-ൽ 80% വിസ അപേക്ഷകളും നിരസിച്ചു

ഒറ്റാവ : 2027 ആകുമ്പോഴേക്കും ജനസംഖ്യയുടെ അഞ്ച് ശതമാനത്തിൽ താഴെ താൽക്കാലിക താമസക്കാരുടെ എണ്ണം കുറക്കുക എന്നതാണ് കാനഡയുടെ ഇപ്പോഴത്തെ ലക്ഷ്യം. ‘ആളുകളെ നമ്മുടെ രാജ്യത്തേക്ക് സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും ആ സ്വാഗതം നിറവേറ്റാനുള്ള ശേഷി നമുക്കുണ്ടെന്ന് ഉറപ്പാക്കണം.’ പ്രധാനമന്ത്രി മാർക്ക് കാർണി പറഞ്ഞു. ഇതേ തുടർന്ന് കാനഡയിൽ വിദേശ വിദ്യാർഥികൾക്ക് പെർമിറ്റുകൾ ലഭിക്കുന്നത് ഇപ്പോൾ വളരെ ബുദ്ധിമുട്ടാണ്.
2025-ൽ കാനഡ ഇന്ത്യൻ വിദ്യാർഥി വിസ അപേക്ഷകളിൽ 80% നിരസിച്ചു. ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിതെന്ന് ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) പറയുന്നു. ഏഷ്യയിൽ നിന്നും ആഫ്രിക്കയിൽ നിന്നുമുള്ള അപേക്ഷകരെയാണ് കൂടുതലും നിരസിക്കുന്നത്. അതിൽ തന്നെ ഏറ്റവും കൂടുതൽ ബാധിച്ചത് ഇന്ത്യൻ വിദ്യാർഥികളെയാണ്.
പ്രാദേശികമായുള്ള ഗാർഹിക ഭവനങ്ങളുടെ ക്ഷാമം, അടിസ്ഥാന സൗകര്യങ്ങളുടെ കുറവ്, പ്രാദേശിക രാഷ്ട്രീയ ആവശ്യങ്ങൾ എന്നിവ കാനഡയെ നടപടിയെടുക്കാൻ നിർബന്ധിതരാക്കി. ആയതിനാൽ വിദേശ വിദ്യാർഥികൾക്ക് ഇനി കാനഡയിൽ പ്രവേശനം ലഭിക്കാൻ ശക്തമായ സാമ്പത്തിക രേഖകൾ, വിശദമായ പഠന പദ്ധതികൾ, ഭാഷാ പരീക്ഷാ ഫലങ്ങൾ എന്നിവ നൽകേണ്ടിവരും.
അതേസമയം, കാനഡ അവരുടെ വാതിലുകൾ അടക്കുമ്പോൾ ജർമനി വിദേശ വിദ്യാർഥികളുടെ പ്രിയപ്പെട്ട ലക്ഷ്യസ്ഥാനമായി മാറിയിരിക്കുന്നുവെന്ന് അപ്ഗ്രാഡ് റിപ്പോർട്ട് പറയുന്നു. ജർമനിയുടെ കുതിച്ചുയരുന്ന സമ്പദ്വ്യവസ്ഥ, കുറഞ്ഞതോ ചെലവില്ലാത്തതോ ആയ പൊതു സർവകലാശാലകൾ, വളർന്നുവരുന്ന ഇംഗ്ലീഷ് ഭാഷാ പ്രോഗ്രാമുകൾ എന്നിവയാണ് ജർമനിയെ ആകർഷണീയമാക്കുന്നത്.