അന്തർദേശീയം

യുക്രെയ്ൻ വെടിനിർത്തൽ : ട്രംപ്- പുടിൻ കൂടിക്കാഴ്ച അലാസ്‌കയിൽ ഈമാസം 15-ന്

വാഷിങ്ടൺ ഡിസി : യുക്രെയ്ൻ വിഷയത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിനും അലാസ്‌കയിൽ ഈമാസം 15-ന് കൂടിക്കാഴ്ച നടത്തും. യുദ്ധം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ചില പ്രദേശങ്ങളുടെ കൈമാറ്റം ഉണ്ടായേക്കുമെന്ന് ട്രംപ് വ്യക്തമാക്കി. റഷ്യ പിടിച്ചെടുത്ത യുക്രെയ്‌നിലെ ഖേഴ്‌സൻ, സപ്പൊറീഷ്യ പ്രവിശ്യകളിൽ നിന്നും റഷ്യൻ സൈന്യം പിൻവലിഞ്ഞേക്കും.

ഡോണെറ്റ്‌സ്‌ക്, ലുഹാൻസ്‌ക്, ക്രെമിയ പ്രവിശ്യകൾ റഷ്യയ്ക്ക് കൈമാറാനും ധാരണയായേക്കും. 2019-നുശേഷം അമേരിക്കൻ മണ്ണിൽ ഇതാദ്യമായാണ് ലോകനേതാക്കളുടെ കൂടിക്കാഴ്ച. യുക്രെയ്‌നിൽ വെടിനിർത്തലിനായി ട്രംപ് നിശ്ചയിച്ച സമയപരിധി ഇന്നലെയാണ് അവസാനിച്ചത്. യുക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി “വളരെ വേഗം” കൂടിക്കാഴ്ച നടത്തുമെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു.

“ഞാനും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും തമ്മിലുള്ള ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കൂടിക്കാഴ്ച, അടുത്ത വെള്ളിയാഴ്ച, 2025 ഓഗസ്റ്റ് 15, ഗ്രേറ്റ് സ്റ്റേറ്റായ അലാസ്കയിൽ നടക്കും,” ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ എഴുതി. ട്രംപ് ഭരണത്തിൽ തിരിച്ചെത്തിയതിന് ശേഷമുള്ള നേതാക്കൾ തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയാണിത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button