അന്തർദേശീയം

യുക്രെയിനിൽ 477 ഡ്രോണുകളും 60 മിസൈലുകളും ഉപയോഗിച്ച് റഷ്യയുടെ വൻആക്രമണം

കീവ് : യുക്രൈന് നേരെ രൂക്ഷമായ ഡ്രോണാക്രമണം നടത്തി റഷ്യ. പ്രാദേശിക സമയം ശനിയാഴ്ച രാത്രിയാണ് ആക്രമണം നടന്നത്. 477 ഡ്രോണുകളും 60 മിസൈലുകളും ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. റഷ്യയുമായി അതിര്‍ത്തി പങ്കിടുന്ന, യുദ്ധമുഖത്തിനുമപ്പുറമുള്ള പ്രദേശങ്ങളിലേക്കും പ്രത്യേകിച്ച് കിഴക്കന്‍ യുക്രൈനിലും ആക്രമണം നടന്നു. പിന്നാലെ യുക്രൈനുമായി അതിര്‍ത്തിപങ്കിടുന്ന പോളണ്ട് തങ്ങളുടെ വ്യോമാതിര്‍ത്തി സംരക്ഷിക്കാന്‍ യുദ്ധവിമാനങ്ങളെ അണിനിരത്തി.

റഷ്യന്‍ ആക്രമണത്തില്‍ ഖേഴ്‌സണില്‍ ഒരാള്‍ കൊല്ലപ്പെട്ടു. യുക്രൈനിലെ മധ്യമേഖലയിലെ പ്രവിശ്യയായ ചുര്‍കാസിയിലും ആക്രമണം നടന്നു. ഇവിടെ ഒരു കുട്ടിയുള്‍പ്പെടെ ആറുപേര്‍ക്ക് പരിക്കേറ്റു.

റഷ്യയുടെ ഡ്രോൺ, മിസൈൽ ആക്രമണത്തിൽ എഫ് 16 വിമാനം തകർന്ന് പൈലറ്റ് കൊല്ലപ്പെട്ടതായി യുക്രെയ്ൻ സേന. ഇന്നലെ രാത്രി റഷ്യൻ സേന പടിഞ്ഞാറ്, തെക്കൻ, മധ്യ യുക്രെയ്നിൽ ഡ്രോണുകളും ക്രൂസ്, ബാലസ്റ്റിക് മിസൈലുകളും ഉപയോഗിച്ച് ശക്തമായ ആക്രമണമാണ് നടത്തിയതെന്ന് അധികൃതർ പറ‍ഞ്ഞു. ആക്രമണത്തിൽ നിരവധി വീടുകൾ തകർന്നു. പത്തോളം പേർക്ക് പരുക്കേറ്റു. റഷ്യ–യുക്രെയ്ൻ യുദ്ധം ആരംഭിച്ചശേഷം തകരുന്ന മൂന്നാമത്തെ എഫ് 16 വിമാനമാണിത്.

യുക്രെയ്നിലെ നിരവധി നഗരങ്ങളിൽ സ്ഫോടന ശബ്ദം കേട്ടതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആറ് കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയാണ് റഷ്യ ആക്രമണം നടത്തിയതെന്ന് യുക്രെയ്ൻ അധികൃതർ വ്യക്തമാക്കി. റഷ്യ 477 ഡ്രോണുകളും 60 മിസൈലുകളും ആക്രമണത്തിന് ഉപയോഗിച്ചതായും യുക്രെയ്ൻ സേന പറഞ്ഞു. വിമാനം തകർന്നു വീഴുന്നതിനു മുൻപ് പൈലറ്റ് നിരവധി ലക്ഷ്യങ്ങളെ തകർത്തതായി യുക്രെയ്ൻ അവകാശപ്പെട്ടു.

മൂന്നുവര്‍ഷമായി തുടരുന്ന യുദ്ധത്തിനിടെ യുക്രൈന്‍ നേരിട്ട ഏറ്റവും വലിയ ഡ്രോണ്‍ ആക്രമണമാണ് ശനിയാഴ്ച രാത്രിയില്‍ നടന്നത്. റഷ്യ ആയച്ച ഡ്രോണുകളില്‍ 211 എണ്ണം യുക്രൈന്‍ വെടിവെച്ചിട്ടു. 225 എണ്ണത്തിനെ ഇലക്‌ട്രോണിക് വാര്‍ഫയര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് നിര്‍വീര്യമാക്കി.

റഷ്യ അയച്ച മിസൈലുകളില്‍ 38 എണ്ണവും പ്രതിരോധിച്ചെങ്കിലും ബാക്കിയുള്ളവ യുക്രൈനിനുള്ളില്‍ ആക്രമണം നടത്തി. യുക്രൈനുമായി ചര്‍ച്ച നടത്താന്‍ സന്നദ്ധനാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന്‍ വെള്ളിയാഴ്ച പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് തൊട്ടടുത്ത ദിവസം മാരകമായ ആക്രമണം റഷ്യയുടെ ഭാഗത്തുനിന്നുണ്ടായത്. റഷ്യ-യുക്രൈന്‍ പ്രതിനിധികള്‍ തുര്‍ക്കിയിലെ ഇസ്താംബുളില്‍ വെച്ച് നടത്തിയ രണ്ടുഘട്ട ചര്‍ച്ചകളും പുരോഗതിയില്ലാതെ അവസാനിച്ചിരുന്നു.

നിലവില്‍ ഇരുരാജ്യങ്ങളും വിലയേറിയ ആയുധങ്ങള്‍ ഉപയോഗിക്കുന്നതിന് പകരം ആധുനിക സാങ്കേതിക വിദ്യകളുപയോഗിക്കുന്ന ഡ്രോണുകള്‍ ആണ് ആക്രമണങ്ങള്‍ക്കായി ഉപയോഗിക്കുന്നത്. ഹൃസ്വദൂര ഡ്രോണുകളും ദീര്‍ഘദൂര ഡ്രോണുകളും വ്യാപകമായി ആക്രമണങ്ങള്‍ക്കായി ഉപയോഗിക്കപ്പെടുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button