അന്തർദേശീയം

ഹമാസ് ബന്ദിയാക്കിയ മൂന്ന് ഇസ്രയേലികളുടെ മൃതദേഹം ഐഡിഎഫ് കണ്ടെത്തി

ടെല്‍ അവീവ് : പലസ്തീന്‍ സായുധ സംഘടനയായ ഹമാസ് കഴിഞ്ഞവര്‍ഷം തടവിലാക്കിയ മൂന്ന് ബന്ദികളുടെ മൃതദേഹം കണ്ടെടുത്തതായി ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്). ഗാസ മുനമ്പില്‍ ഇസ്രയേല്‍ സൈന്യം അര്‍ധരാത്രി നടത്തിയ തിരച്ചിലിലാണ് മൂന്നുപേരുടെയും മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ കടന്നുകയറി ഹമാസ് നടത്തിയ കൂട്ടക്കൊലയ്ക്കു പിന്നാലെ ഒട്ടേറെപ്പേരെ ബന്ദികളുമാക്കിയിരുന്നു. ഇവരിലുണ്ടായിരുന്ന ജോനാഥന്‍ സമെറാനോ (21), ഒഫ്ര കെയ്ദര്‍ (70), ഷേ ലെവിന്‍സണ്‍ (19) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്.

2023 ഒക്ടോബറില്‍ ഹമാസ് നടത്തിയ ആക്രമണത്തിനിടെ കൊല്ലപ്പെട്ടവരാണ് മൂവരുമെന്ന് ഇസ്രയേല്‍ അറിയിച്ചു. അന്ന് കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ വീണ്ടെടുക്കുക ലക്ഷ്യമിട്ട് സംയുക്ത സൈന്യം നടത്തിയ തിരച്ചിലിലാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. ജോനാഥന്റെ 23-ാം ജന്മദിനത്തിൽ മകന്റെ ഭൗതികാവശിഷ്ടങ്ങള്‍ ലഭിച്ചതായി പിതാവ് കോബി സമെറാനോ വ്യക്തമാക്കി. ഒരുവശത്ത് ഹമാസ് പിടിച്ചടക്കിയ ബന്ദികളെ തിരികെക്കൊണ്ടുവരാനും മറുവശത്ത് ഇറാനെതിരായ ക്യാമ്പയിനും പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അറിയിച്ചു.

ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തില്‍ 1,200-ഓളം പേരാണ് കൊല്ലപ്പെട്ടത്. 251 പേരെ ബന്ദികളാക്കുകയും ചെയ്തു. ഇതേത്തുടര്‍ന്നാണ് ഇസ്രയേലും പലസ്തീനും തമ്മിലുള്ള സംഘര്‍ഷം അതിരൂക്ഷമായത്. വെടിനിര്‍ത്തല്‍ കരാറുകളുടെയും മറ്റ് അനുനയ ശ്രമങ്ങളുടെയും ഭാഗമായി പകുതിയിലധികം ബന്ദികളെ ഹമാസ് വിട്ടുനല്‍കിയിരുന്നു. എട്ടുപേരെ ജീവനോടെ രക്ഷപ്പെടുത്തുകയും ചെയ്തു. കുറച്ചുപേരുടെ മൃതദേഹങ്ങള്‍ ഇസ്രയേല്‍ സേന കണ്ടെടുക്കുകയും ചെയ്തു. ഇസ്രയേല്‍ നടത്തിയ ആക്രണത്തില്‍ ഇതുവരെ 55,000-ലധികം പലസ്തീനികള്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. മരിച്ചവരില്‍ പകുതിയിലധികവും സ്ത്രീകളും കുട്ടികളുമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button