മെഡ്ലീന് കപ്പൽ തടഞ്ഞ് ഇസ്രായേൽ സൈന്യം; കപ്പലുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടു

ഗസ്സ സിറ്റി : ഇസ്രായേലിൻറെ ആക്രമണത്തിലും ഉപരോധത്തിലും ദുരിതത്തിലായ ഫലസ്തീനികൾക്ക് സഹായവുമായി പുറപ്പെട്ട മെഡ്ലീന് കപ്പൽ തടഞ്ഞ് ഇസ്രായേൽ കമാൻഡോകൾ. കപ്പലുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടു. പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുംബർഗ് അടക്കം 12 ആക്ടിവിസ്റ്റുകളാണ് ഇറ്റലിയിൽ നിന്ന് പുറപ്പെട്ട കപ്പലിലുള്ളത്.
മൂന്ന് മാസമായി ഇസ്രായേൽ ഉപരോധം നേരിടുന്ന ഫലസ്തീനികൾക്ക് സഹായവുമായി പുറപ്പെട്ട ഫ്രീഡം ഫ്ളോട്ടിലയുടെ ഭാഗമായ മെഡ്ലീന് കപ്പൽ ഇന്ന് രാവിലെയാണ് ഗസ്സ തീരത്തേക്ക് കടന്നത്. ഇന്നലെ ഉച്ചയോടെയാണ് കപ്പൽ ഈജിപ്ത് തീരത്തെത്തിയത്. ഇസ്രായേൽ ഉപരോധം മറികടക്കുമെന്നും ഗസ്സയിലേക്ക് മാനുഷിക സഹായ വിതരണ ഇടനാഴി തുറക്കുമെന്നും തുംബർഗ് പറഞ്ഞു. ഫ്രീ ഗസ്സ മൂവ്മെന്റിന്റെ ഗസ്സ ഫ്രീഡം ഫ്ലോട്ടിലയാണ് യാത്ര സംഘടിപ്പിക്കുന്നത്.
മെഡ്ലീന് ഗസ്സ തീരത്ത് അടുക്കുന്നത് തടയാൻ സൈന്യത്തിന് നിർദേശം നൽകിയതായി പ്രതിരോധമന്ത്രി ഇസ്രായേൽ കാറ്റ്സ് പറഞ്ഞു. കപ്പൽ തടയുമെന്നും ആക്റ്റിവിസ്റ്റുകളെ തിരിച്ചയക്കുമെന്നും ഇസ്രായേൽ സേന മുന്നറിയിപ്പ് നൽകിയിരുന്നു. കപ്പൽ തടഞ്ഞ് ആക്റ്റിവിസ്റ്റുകളെ ഉടൻ വിമാന മാർഗം തിരിച്ചയക്കുമെന്ന് ഇസ്രായേൽ സൈനിക വൃത്തങ്ങൾ അറിയിച്ചു. മെഡിറ്ററേനിയൻ ദ്വീപിൽ ഇറ്റലിയുടെ ഭാഗമായ സിസിലിയിൽനിന്ന് ജൂൺ ഒന്നിന് പുറപ്പെട്ട കപ്പൽ 2000 കിലോമീറ്റർ താണ്ടിയാണ് ഈജിപ്ത് തീരത്ത് എത്തിയത്.