‘വെറുപ്പുളവാക്കുന്ന മ്ലേച്ഛത’, ട്രംപിന്റെ ബിഗ് ബ്യൂട്ടിഫുള്‍ ബില്ലിനെതിരെ മസ്ക്

വാഷിങ്ടണ്‍ : അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ടെസ്ല മേധാവി ഇലോണ്‍ മസ്കും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നു. ട്രംപ് അവതരിപ്പിച്ച ബില്ലിനെ വിമര്‍ശിക്കുന്ന നിലയിലേക്ക് ഇലോണ്‍ മസ്ക് നടത്തിയ പ്രതികരണമാണ് ഇരുവരും തമ്മിലുള്ള ബന്ധം വഷളായതിന്റെ ഏറ്റവും പുതിയ ഉദാഹരണമായി വിലയിരുത്തപ്പെടുന്നത്. ധനവിനിയോഗത്തിന് എന്ന പേരില്‍ ട്രംപ് അവതരിപ്പിച്ച ബിഗ് ബ്യൂട്ടിഫുള്‍ ബില്ലിനെ ‘വെറുപ്പുളവാക്കുന്ന മ്ലേച്ഛത’ എന്നാണ് മസ്ക് വിശേഷിപ്പിച്ചത്.
”എക്സ് പോസ്റ്റുകളിലൂടെയാണ് മസ്കിന്റെ ട്രംപ് വിമര്‍ശനം. ക്ഷമിക്കണം, എനിക്ക് ഇനി ഇത് സഹിക്കാന്‍ കഴിയില്ല. ഈ അതിരുകടന്ന, ധനവിനിയോഗ ബില്‍ വെറുപ്പുളവാക്കുന്നയാണ്. ഇതിന് വോട്ട് ചെയ്തവരെ ഓര്‍ത്ത് ലജ്ജിക്കുന്നു: നിങ്ങള്‍ തെറ്റ് ചെയ്തുവെന്ന് നിങ്ങള്‍ക്കറിയാം” മസ്ക് ട്വീറ്റില്‍ പറയുന്നു. ട്രംപ് രൂപീകരിച്ച കാര്യക്ഷമതാ (ഡോജ്) വകുപ്പിന്റെ മേധാവി സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെയാണ് മസ്കും – ട്രംപും തമ്മില്‍ ഭിന്നതയുണ്ടെന്ന നിലയില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ട്രംപിന്റെ സാമ്പത്തിക നയങ്ങള്‍ ഉള്‍പ്പെടെ മസ്കിന്റെ ടെസ്ലയുടെ വരുമാനത്തെ ബാധിച്ചെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. പിന്നാലെയാണ് അസ്വാരസ്യങ്ങള്‍ പരസ്യമാകുന്ന നിലയിലുള്ള പ്രതികരണങ്ങള്‍ പുറത്തുവന്നത്.
അമിത ചെലവ് അമേരിക്കയെ കടബാധ്യതയിലേക്ക് തള്ളിവിടും എന്നതാണ് ഇത്തരത്തിലുള്ള മറ്റൊരു ട്വീറ്റ്. കഴിഞ്ഞ 20 വര്‍ഷത്തിനിടെ അമേരിക്കയുടെ സാമ്പത്തിക നയങ്ങള്‍ കമ്മി ബജറ്റുകൾ ആണെന്ന് എന്നും മസ്ക് നിരന്തരം ട്വീറ്റുകളിലൂടെ ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു. ഭീമമായ ചെലവുണ്ടാക്കുന്ന ബില്‍ എന്നാണ് മസ്ക് ബിഗ് ബ്യൂട്ടിഫുള്‍ ബില്ലിനെയും വിശേഷിപ്പിച്ചത്. ‘ഒരു ബില്‍ വലുതാകാം അല്ലെങ്കില്‍ മനോഹരമായിരിക്കാം എന്ന് ഞാന്‍ കരുതുന്നു, പക്ഷേ അത് രണ്ടും ആകുമോ എന്ന് എനിക്കറിയില്ല’ മസ്ക് പറഞ്ഞു. സമാനമായ പ്രതികരണങ്ങളാണ് മസ്കിന്റെ പുതിയ ട്വീറ്റുകളും വ്യക്തമാക്കുന്നത്.