അന്തർദേശീയം

ഇറാനില്‍ കാണാതായ ഇന്ത്യക്കാരെ ടെഹ്‌റാന്‍ പൊലീസ് മോചിപ്പിച്ചു

ന്യൂഡല്‍ഹി : ഇറാനില്‍ കാണാതായ മൂന്ന് ഇന്ത്യക്കാരെ മോചിപ്പിച്ചു. ഇവരെ തട്ടിക്കൊണ്ടുപോയെന്ന ബന്ധുക്കളുടെ പരാതിയില്‍ വിദേശ കാര്യ മന്ത്രാലയം ഉൾപ്പെടെ ഇടപെട്ടതിന് പിന്നാലെയാണ് ഇന്ത്യയിലെ ഇറാന്‍ എംബസി മോചന വിവരം സ്ഥിരീകരിച്ചത്. ടെഹ്‌റാന്‍ പൊലീസാണ് മൂന്ന് പേരെ മോചിപ്പിച്ചതെന്നാണ് വിശദീകരണം. ഇവര്‍ എവിടെയാണ്, ആരാണ് ഇവരെ തട്ടിക്കൊണ്ട് പോയത് തുടങ്ങിയ വിവരങ്ങള്‍ ഇറാന്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പഞ്ചാബ് സ്വദേശികളായ മൂന്ന് പേരെയും കണ്ടെത്തിയെന്ന വാര്‍ത്തകള്‍ അധികൃതര്‍ സ്ഥിരീകരിക്കുന്നു.

പഞ്ചാബിലെ സംഗ്രൂര്‍ സ്വദേശി ഹുഷന്‍പ്രീത് സിംഗ്, ഹോഷിയാര്‍പൂര്‍ സ്വദേശി അമൃത്പാല്‍ സിംഗ്, എസ്ബിഎസ് നഗര്‍ ജസ്പാല്‍ സിംഗ് എന്നിവരെ കാണാനില്ലെന്ന് കാണിച്ച് കുടുംബം പഞ്ചാബ് പൊലീസിനെ സമീപിച്ചതോടെയാണ് തട്ടിക്കൊണ്ട് പോവല്‍ സംബന്ധിച്ച വിവരം പുറത്തറിഞ്ഞത്. മെയ് 1-ന് ടെഹ്‌റാനില്‍ വന്നിറങ്ങിയതിന് തൊട്ടുപിന്നാലെ ഇവരെ തട്ടിക്കൊണ്ടുപോയെന്നാണ് വിവരം. പഞ്ചാബിലെ ഒരു ഏജന്റ് വഴിയാണ് ഈ മൂന്ന് പേരും ദുബായ്-ഇറാന്‍ വഴി ഓസ്‌ട്രേലിയക്ക് പുറപ്പെട്ടത്. ഇറാനില്‍ ഇവര്‍ക്ക് താമസസൗകര്യം ഒരുക്കാമെന്ന് ഏജന്റ് ഉറപ്പ് നല്‍കിയിരുന്നതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ മെയ് 1-ന് ഇറാനില്‍ വന്നിറങ്ങിയതിന് തൊട്ടുപിന്നാലെ ഇവരെ കാണതായെന്നായിരുന്നു പരാതി.

തട്ടിക്കൊണ്ടുപോയവര്‍ ഒരു കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടതായി കുടുംബങ്ങള്‍ അറിയിച്ചു. മഞ്ഞ കയറുകളില്‍ കെട്ടിയിട്ട്, കൈകളില്‍ നിന്ന് രക്തം ഒലിച്ചിറങ്ങുന്ന നിലയിലുള്ള ഇവരുടെ വീഡിയോ തട്ടിക്കൊണ്ടുപോയവര്‍ അയച്ചതായും കുടുംബങ്ങള്‍ പറഞ്ഞു. പണം നല്‍കിയില്ലെങ്കില്‍ ഇവരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും കുടുംബങ്ങള്‍ കൂട്ടിച്ചേര്‍ത്തു. തട്ടിക്കൊണ്ടുപോയവരുടെ ഫോണിലൂടെയാണ് ഇരകള്‍ കുടുംബാംഗങ്ങളുമായി സംസാരിച്ചിരുന്നത്. മെയ് 11 മുതല്‍ കുടുംബങ്ങള്‍ക്ക് ഇവരുമായി ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ല. ഈ മൂന്ന് പേരെയും വിദേശത്തേക്ക് അയച്ച ഹോഷിയാര്‍പൂരിലെ ഏജന്റിനെയും കാണാതായതായി റിപ്പോര്‍ട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button