കാനഡ പൊതുതെരഞ്ഞെടുപ്പ് : വിജയമുറപ്പിച്ച് ലിബറൽ പാർട്ടി; മാർക് കാർണി പ്രധാനമന്ത്രിയായി തുടരും

ഒട്ടാവ : കാനഡയിലെ പൊതുതെരഞ്ഞെടുപ്പിൽ വിജയമുറപ്പിച്ച് ലിബറൽ പാർട്ടി. പൊതു തെരഞ്ഞെടുപ്പിൽ വിജയിച്ചതായി കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ ലിബറൽ പാർട്ടി പ്രഖ്യാപിച്ചു.ഒറ്റയ്ക്ക് ഭൂരിപക്ഷം ഉറപ്പിക്കാത്തതിനാൽ ലിബറൽ പാർട്ടിക്ക് ഭരിക്കാൻ ചെറുപാർട്ടികളുടെ പിന്തുണ ആവശ്യമായി വരും.
അമേരിക്കയുമായുള്ള വ്യാപാര യുദ്ധം മുറുകുന്നതിനിടെ കാനഡയിൽ പൊതുതെരഞ്ഞെടുപ്പ് നടന്നത്. കാനഡയെ അമേരിക്കയുടെ 51-ാമത്തെ സംസ്ഥാനം ആക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പരാമര്‍ശവും തീരുവായുദ്ധവുമാണ് തെരഞ്ഞെടുപ്പില്‍ ഏറ്റവും നിര്‍ണായകമായത്. ട്രംപിന്‍റെ പരാമര്‍ശത്തിനെതിരെ മാർക്ക് കാർണി രംഗത്തെത്തിയിരുന്നു.
യുഎസ് പ്രസിഡന്‍റ് ട്രംപിന് കാനഡയെ കീഴടക്കാൻ കഴിയില്ലെന്നതിന്‍റെ പ്രഖ്യാപനമാണ് ഈ വിജയഫലമെന്ന് മാർക് കാർണി വിജയാഹ്ളാദ ചടങ്ങിൽ പറഞ്ഞു.
അമേരിക്കൻ വഞ്ചനയുടെ ഞെട്ടലിൽ നിന്ന് ഞങ്ങൾ മോചിതരായിട്ടുണ്ട്, പക്ഷേ ഇതില്‍ നിന്നും പഠിച്ച പാഠങ്ങൾ ഒരിക്കലും മറക്കില്ലെന്ന് വിജയപ്രഖ്യാപനത്തിന് പിന്നാലെ മാർക്ക് കാർണി പറഞ്ഞു. കാനഡയെ ഭിന്നിപ്പിക്കാനുള്ള ട്രംപിന്‍റെ ശ്രമം ഒരിക്കലും വിജയിക്കില്ലെന്നും കാര്‍ണി പറഞ്ഞു.
മൂന്നുമാസം മുന്‍പ് വരെ ഭരണകക്ഷിയായ ലിബറല്‍ പാര്‍ട്ടി തകര്‍ന്നടിയുമെന്നും കണ്‍സര്‍വേറ്റീവുകള്‍ അധികാരത്തിലേറുമെന്നുമായിരുന്നു പ്രവചനങ്ങള്‍. ഒക്ടോബറിലാണ് യഥാർഥത്തിൽ തെരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്. പക്ഷേ ട്രംപിന്‍റെ ഭീഷണി നിലനിൽക്കുന്ന സാഹചര്യം വോട്ടാക്കി മാറ്റാൻ മാർക് കാർണി ശ്രമിച്ചു. 28.9ദശലക്ഷം വോട്ടർമാരാണ് കാനഡയിലുള്ളത്.ഭരണകക്ഷിയായ ലിബറൽ പാർട്ടിയും പ്രതിപക്ഷമായ കൺസർവേറ്റീവ് പാർട്ടിയും തമ്മിലായിരുന്നു പ്രധാന മത്സരം.
343 അംഗ ജനപ്രതിനിധിസഭയിലേക്കുള്ള വോട്ടെടുപ്പാണ് നടന്നത്. മുന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ രാജിവെച്ചതോടെയാണ് ആ സ്ഥാനത്തേക്ക് മുന്‍ കേന്ദ്രബാങ്ക് ഗവര്‍ണറായ കാര്‍ണിയെത്തിയത്. ഇന്ത്യൻ വംശജർ ഏറെയുണ്ടായിരുന്ന ന്യൂ ഡെമോക്രാറ്റിക് പാർട്ടി തെരഞ്ഞെടുപ്പിൽ തർകന്നടിഞ്ഞു.ഏഴുസീറ്റുകളിലേക്ക് കൂപ്പുകുത്തിയ സാഹചര്യത്തിൽ എൻഡിപി നേതാവ് ജഗ്മീത് സിംഗ് നേതൃസ്ഥാനം രാജിവെച്ചു.