അന്തർദേശീയം

ക്രിമിയ റഷ്യയുടെ ഭാഗമെന്ന് യുഎസ്; ട്രംപും സെലന്‍സ്‌കിയും തമ്മില്‍ വീണ്ടും വാഗ്വാദം

വാഷിങ്ടണ്‍ : ക്രിമിയയെ റഷ്യക്ക് വിട്ടുകൊടുക്കുന്നതില്‍നിന്ന് യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കി പിന്മാറിയതിനു പിന്നാലെ കടുത്ത വിമര്‍ശനവുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകളും നടപടികളും പുരോഗമിക്കുന്നതിനിടെയാണ് ഇരുവരും വീണ്ടും ഏറ്റുമുട്ടിയത്.

ക്രിമിയ ഇപ്പോള്‍ റഷ്യയുടേതാമെന്നും അതിന്‍മേല്‍ അവകാശവാദം ഇനിയും ഉന്നയിക്കേണ്ടെന്നും ട്രംപ് പറഞ്ഞതോടെയാണ് സെലെന്‍സ്‌കി എതിര്‍ത്തത്. ക്രിമിയയുടെ നിയന്ത്രണം വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ യുക്രൈന് നഷ്ടമായി. അതിപ്പോള്‍ റഷ്യയുടേതാണ്. അതേക്കുറിച്ച് ഒരു സംസാരത്തിന്റെ പോലും ആവശ്യമില്ലെന്നായിരുന്നു ട്രംപിന്റെ നിലപാട്.

എന്നാല്‍ ട്രംപിന്റെ വാക്കുകളെ സെലെന്‍സ്‌കി പൂര്‍ണമായും തള്ളിക്കളഞ്ഞു. സംസാരിക്കാന്‍ ഒന്നുമില്ല. ‘ഇത് നമ്മുടെ നാടാണ്. യുക്രേനിയന്‍ ജനതയുടെ നാടാണ്’ എന്ന് പറഞ്ഞായിരുന്നു ട്രംപിന്റെ നിലപാടിനോട് സെലെന്‍സ്‌കി പ്രതികരിച്ചത്. യുക്രൈന്‍ അതിന്റെ അടിസ്ഥാന തത്വങ്ങളില്‍ ഉറച്ചുനില്‍ക്കുമെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.

ക്രിമിയയെ റഷ്യന്‍ ഭൂപ്രദേശമായി യുക്രൈന്‍ അംഗീകരിക്കണം, യുക്രൈന് ഒരിക്കലും നാറ്റോ അംഗത്വം പാടില്ല എന്നതായിരുന്നു ലണ്ടനില്‍ ചേര്‍ന്ന സമാധാന ചര്‍ച്ചയില്‍ റഷ്യ മുന്നോട്ടുവെച്ച വ്യവസ്ഥകള്‍. രണ്ട് വാദവും അംഗീകരിക്കാന്‍ ആവില്ലെന്ന് യുക്രൈന്‍ അറിയിച്ചതോടെയാണ് ട്രംപ് കടുത്ത വിമര്‍ശനവുമായി എത്തിയത്.

സമാധാന ചര്‍ച്ചകളില്‍ നിന്ന് യുഎസ് പിന്മാറുമെന്ന് ട്രംപ് നേരത്തെ ഭീഷണി മുഴക്കിയിരുന്നു. സമാനമായ സാഹചര്യമാണ് ഇപ്പോള്‍ വീണ്ടും ഉണ്ടായിരിക്കുന്നത്. റഷ്യയുടെ നിര്‍ദേശങ്ങള്‍ അംഗീകരിക്കാന്‍ യുക്രൈന്‍ തയ്യാറാവണം എന്നാണ് യുഎസ് നിലപാട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button