വെഞ്ഞാറമ്മൂട് കൂട്ടക്കൊല : പിതാവ് 75ലക്ഷത്തിന്റെ കടമുണ്ടാക്കിയെന്ന് പ്രതി; മൊഴിയിൽ അടിമുടി ദുരൂഹത

തിരുവനന്തപുരം : കേരളത്തെ ഞെട്ടിച്ച് തിരുവനന്തപുരത്തെ കൂട്ടക്കൊലയിൽ പ്രതിയുടെ മൊഴിയിൽ അടിമുടി ദുരൂഹത. മൊഴികളിൽ വൈരുധ്യമുണ്ടെന്നും പ്രതിയെ ചോദ്യം ചെയ്യുകയാണെന്നും കൊലപാതകത്തിന്റെ യഥാര്‍ത്ഥ കാരണം ഈ ഘട്ടത്തിൽ പറയാനാകില്ലെന്നുമാണ് പൊലീസ് പറയുന്നത്. പിതാവിന് 75 ലക്ഷം രൂപയുടെ കടമുണ്ടെന്നാണ് അഞ്ചുപേരെ കൊലപ്പെടുത്തിയ പ്രതി അഫാന്റെ മൊഴി. കടത്തെ ചൊല്ലി വീട്ടിൽ ഇന്ന് തർക്കം ഉണ്ടായെന്നും അങ്ങനെയെങ്കിൽ ആരും ജീവിക്കണ്ട എന്ന് പറഞ്ഞുവെന്നും അഫാൻ മൊഴി നൽകിയിട്ടുണ്ട്.
ചുറ്റിക കൊണ്ട് അടിച്ചാണ് പ്രതി കൊല നടത്തിയതെന്നാണ് മൊഴി. വിദേശത്ത് സ്പെയര്‍പാര്‍ട്സ് കടയുള്ള പിതാവിന്റെ ബിസിനസ് തകര്‍ന്നതാണ് കടബാധ്യതയ്ക്ക് കാരണമെന്നുമാണ് പ്രതിയുടെ മൊഴി. കടബാധ്യതയ്ക്കിടെ പെണ്‍സുഹൃത്തിനെ വീട്ടിൽ വിളിച്ചു കൊണ്ട് വരുന്നതുമായി ബന്ധപ്പെട്ട് വീട്ടിൽ തര്‍ക്കമുണ്ടായത്. ഇതുമായി ബന്ധപ്പെട്ട് ബന്ധുവീടുകളിലേക്കും പോയെന്നും അവിടെയും തര്‍ക്കമുണ്ടായെന്നും സഹായം ചോദിച്ചിട്ട് ആരും കൂടെ നിന്നില്ലെന്നും പ്രതി മൊഴി നൽകി. പ്രതിയുടെ മാതാവുമായാണ് തര്‍ക്കമുണ്ടായത്. ആദ്യം മാതാവിന്റെ കഴുത്ത് ഞെരിച്ചു. ഇതിനുശേഷം മരിക്കാൻ തീരുമാനിച്ചു. എന്നാൽ, സഹായം ചോദിച്ച് ബന്ധുക്കലെ സമീപിച്ചപ്പോള്‍ ആരും കടം തന്നില്ലെന്നും പ്രതി മൊഴി നൽകി.
പിതാവിന്റെ മാതാവിനോടും സഹായം ചോദിച്ചെങ്കിലും തന്നില്ലെന്നും അതിനാൽ അവരെയും കൊല്ലാൻ തീരുമാനിച്ചുവെന്നും അതിനുശേഷം സ്വയം ജീവനൊടുക്കാനാണ് തീരുമാനിച്ചതെന്നും പ്രതി മൊഴി നൽകി. പിതാവിന്റെ മാതാവിനെ കൊലപ്പെടുത്തിയശേഷം അവരുടെ മാലയും മോഷ്ടിച്ചു. ഇതിനുശേഷം പിതാവിന്റെ സഹോദരനെയും ഭാര്യയെയും കൊലപ്പെടുത്തി. ഈ കൊലപാതകങ്ങള്‍ക്കുശേഷമാണ് പെൺ സുഹൃത്തിന്നെ വിളിച്ചു കൊണ്ട് വന്നത്. ഇതിനിടെ വീണ്ടും വീട്ടിൽ തര്‍ക്കമുണ്ടായി. ഇതിനിടെയാണ് പ്രതി സഹോദരനെയും പെണ്‍കുട്ടിയെയും കൊലപ്പെടുത്തിയതും മാതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചതും. വെട്ടേറ്റ മാതാവ് ഗുരുതരാവസ്ഥയിൽ തുടരുകയാണ്. കോളേജ് പഠനം പാതിവഴിയിൽ അവസാനിപ്പിച്ചയാളാണ് പ്രതിയെന്നും പൊലീസ് പറഞ്ഞു.
നാട്ടിലടക്കം പലരും നിന്നായി വൻ തുക കടം വാങ്ങിയിട്ടുണ്ടെന്ന് പ്രതി മൊഴി നൽകി. കടബാധ്യത കാരണം ജീവിക്കാൻ കഴിയില്ലെന്ന് തോന്നിയപ്പോഴാണ് എല്ലാവരെയും കൊന്ന് ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്നും പ്രതി മൊഴി നൽകി. താൻ മരിച്ചാൽ കാമുകി തനിച്ചാകും എന്ന് കരുതിയാണ് കാമുകിയെ വീട്ടിൽ നിന്ന് വിളിച്ച് സ്വന്തം വീട്ടിലേക്ക് കൊണ്ട് വന്നു വെട്ടികൊലപ്പെടുത്തിയതെന്നും പ്രതി മൊഴി നൽകി.