കേന്ദ്ര ബജറ്റ് 2025 : ബിഹാറിന് വാരിക്കോരി; കേരളത്തിന് പൂജ്യം
ഡല്‍ഹി : തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ബിഹാറിന് വാരിക്കോരി നല്കിയ കേന്ദ്രബജറ്റില്‍ കേരളത്തെ തഴഞ്ഞു. പ്രതീക്ഷയോടെയാണ് കേരളം ബജറ്റിനെ നോക്കിക്കണ്ടതെങ്കിലും നിരാശയായിരുന്നു ഫലം. ഉരുള്‍പൊട്ടലില്‍ തകര്‍ന്നുവീണ വയനാട് പോലും കേന്ദ്രത്തിന്റെ കണ്ണില്‍ പെട്ടില്ല.
വയനാട് പുനരധിവാസത്തിനും വിഴിഞ്ഞം തുറമുഖത്തിനും പ്രത്യേക പാക്കേജുകൾ വേണമെന്ന ആവശ്യം കേരളം മുന്നോട്ട് വെച്ചിരുന്നു. എന്നാല്‍ പ്രത്യേക പാക്കേജുകളൊന്നും സംസ്ഥാനത്തിനായി അനുവദിച്ചില്ല. വയനാട് പുനരധിവാസത്തിന് 2000 കോടിയുടെ പാക്കേജും വിഴിഞ്ഞത്തിന് 5000 കോടിയും വേണമെന്നായിരുന്നു പ്രധാന ആവശ്യം.
ബിഹാറിന് വേണ്ടി കൂടുതല്‍ വികസനപദ്ധതികളാണ് ബജറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി, ഗ്രീൻ ഫീൽഡ് എയർ പോർട്ട് എന്നിവ കൂടാതെ പറ്റ്ന വിമാനത്താവളം നവീകരിക്കാനും ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്. ബിഹാറിനെ ഫുഡ് ഹബാക്കി മാറ്റുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ട്. മഖാനാ ബോര്‍ഡ് ബിഹാറിൽ സ്ഥാപിക്കും. ഈ വർഷം ബിഹാറിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ് സംസ്ഥാനത്തെ പ്രഖ്യാപനങ്ങള്‍ കൊണ്ട് മൂടിയിരിക്കുന്നത്
രാജ്യത്തെ ജനങ്ങൾക്ക് എതിരായ യുദ്ധ പ്രഖ്യാപനമാണ് ഇന്നത്തെ ബജറ്റ് അവതരണമെന്ന് എ.എ റഹീം എംപി അഭിപ്രായപ്പെട്ടു. തൊഴിലില്ലായ്മ പരിഹരിക്കാൻ ഒന്നുമില്ലെന്നും വിമർശനം. കേന്ദ്ര ബജറ്റിൽ കേരളത്തിന് പൂർണ അവഗണനയെന്ന് ജോൺ ബ്രിട്ടാസ് എംപി അഭിപ്രായപ്പെട്ടു. ആറ് ഇടങ്ങളിൽ ബിഹാറിനെ പരാമർശിച്ചപ്പോൾ , കേരളത്തെ എവിടെയും പരിഗണിച്ചില്ല. മധ്യവർഗത്തിൽ പെട്ട ഡൽഹിയിലെ വോട്ട് ലക്ഷ്യം വെച്ചാണ് പ്രഖ്യാപനങ്ങളെന്നും ജോൺ ബ്രിട്ടാസ് ചൂണ്ടിക്കാട്ടി.