കനത്ത ജാഗ്രതയിൽ ദക്ഷിണ കൊറിയ; കിഴക്കൻ തീരത്ത് ബാലിസ്റ്റിക് മിസൈലുകൾ തൊടുത്ത് ഉത്തരകൊറിയ

സോൾ : ദക്ഷിണ കൊറിയയുടെ കിഴക്കൻ തീരത്തേക്ക് ഉത്തരകൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തുവിട്ടതായി സൈന്യം സ്ഥിരീകരിച്ചു. ശനിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. ഉത്തരകൊറിയയുടെ കിഴക്കൻ തീരപ്രദേശമായ വോൺസാനിൽ നിന്ന് ശനിയാഴ്ച പുലർച്ചെയാണ് നിരവധി മിസൈലുകൾ തൊടുത്തത്. ഏകദേശം 250 കിലോമീറ്റർ ദൂരം താണ്ടിയ ശേഷമാണ് ഈ മിസൈലുകൾ പതിച്ചത്. സംഭവത്തെ തുടർന്ന് ദക്ഷിണ കൊറിയൻ ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് രാജ്യത്ത് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.
അമേരിക്കയുമായും ജപ്പാനുമായും സ്ഥിതിഗതികൾ അതിവേഗം വിലയിരുത്തിവരികയാണെന്നും വിവരങ്ങൾ പരസ്പരം കൈമാറുന്നുണ്ടെന്നും ദക്ഷിണ കൊറിയ അറിയിച്ചു. മിസൈൽ വിക്ഷേപണത്തെ തുടർന്ന് ദക്ഷിണ കൊറിയൻ പ്രസിഡന്റിന്റെ ദേശീയ സുരക്ഷാ ഓഫീസ് പ്രതിരോധ മന്ത്രാലയത്തിന്റെയും ജെ.സി.എസിന്റെയും മറ്റ് പ്രധാന ഏജൻസികളുടെയും അടിയന്തര യോഗം വിളിച്ചുചേർത്ത് സ്ഥിതിഗതികൾ വിലയിരുത്തി. അതേസമയം, ഈ മിസൈൽ വിക്ഷേപണം അമേരിക്കൻ ഭൂപ്രദേശങ്ങൾക്കോ സഖ്യകക്ഷികൾക്കോ പെട്ടെന്നുള്ള ഭീഷണി ഉയർത്തുന്നില്ലെന്ന് യു.എസ് പസഫിക് കമാൻഡ് വ്യക്തമാക്കി. മേഖലയിലെ സഖ്യകക്ഷികളെ സംരക്ഷിക്കുന്നതിൽ യു.എസ് പ്രതിജ്ഞാബദ്ധമാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.
ദക്ഷിണ കൊറിയയും അമേരിക്കയും ജപ്പാനും ചേർന്ന് നടത്തിയ അഞ്ച് ദിവസത്തെ സംയുക്ത നാവികഭ്യാസങ്ങൾ സമാപിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ് ഉത്തരകൊറിയയുടെ ഈ പ്രകോപനം. ഉത്തരകൊറിയയെ മുൻനിർത്തി നടത്തിയ ഈ സൈനികാഭ്യാസങ്ങൾക്കെതിരെ ഉത്തരകൊറിയൻ പ്രതിരോധ മന്ത്രി കിം സോങ് ഗി ശക്തമായ ഭാഷയിൽ രംഗത്തുവന്നിരുന്നു. ഇതിന് ശക്തമായ തിരിച്ചടി നൽകുമെന്ന് ഉത്തരകൊറിയ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നതുമാണ്.
അമേരിക്കയും ദക്ഷിണ കൊറിയയും നടത്തുന്ന സംയുക്ത സൈനികാഭ്യാസങ്ങളെ തങ്ങളുടെ രാജ്യത്തിന് നേരെയുള്ള അധിനിവേശ മുന്നൊരുക്കങ്ങളായാണ് പ്യോങ്യാങ് എക്കാലത്തും കാണുന്നത്. ഇത്തരം സൈനികാഭ്യാസങ്ങൾ നടക്കുന്ന വേളകളിലെല്ലാം ഉത്തരകൊറിയ മിസൈൽ പരീക്ഷണങ്ങൾ നടത്തുന്നതും പതിവാണ്. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നും തമ്മിൽ ഈ വർഷം കൂടിക്കാഴ്ച നടത്താൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾക്കിടയിലാണ് ഈ പുതിയ മിസൈൽ പരീക്ഷണം മേഖലയിൽ വീണ്ടും ആശങ്ക പരത്തിയിരിക്കുന്നത്.



