ഇറാൻ-ഇസ്രായേൽ സംഘർഷം : യോഗം വിളിച്ച് ബ്രിട്ടൻ, ഫ്രാൻസ്, ജർമനി; പങ്കെടുക്കുമെന്ന് ഇറാൻ

ജനീവ : ഇറാൻ-ഇസ്രായേൽ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ ജനീവയില്‍ നാളെ നിർണായക യോഗം. ബ്രിട്ടന്‍, ജർമനി, ഫ്രാൻസ് എന്നീ രാജ്യങ്ങളാണ് യോഗം വിളിച്ചത്. മൂന്ന് രാജ്യങ്ങളുടെയും വിദേശകാര്യമന്ത്രിമാരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.
യോഗത്തിൽ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും പങ്കെടുക്കും. അബ്ബാസ് അരാഗ്ചി പങ്കെടുക്കുന്ന കാര്യം ഇറാനിയന്‍ വാര്‍ത്താ ഏജന്‍സിയായ ഐആര്‍എന്‍എയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മൂന്ന് യൂറോപ്യൻ രാജ്യങ്ങളുടെ അഭ്യർത്ഥന പ്രകാരമാണ് കൂടിക്കാഴ്ച നടക്കുന്നതെന്നും അരാഗ്ചി വ്യക്തമാക്കി.
സംഘർഷം ലഘൂകരിക്കാൻ യൂറോപ്യൻ രാജ്യങ്ങൾ ആഹ്വാനം ചെയ്യുന്നതിനിടയിലും ഇറാനെതിരായ ആക്രമണങ്ങളിൽ പങ്കുചേരണോ വേണ്ടയോ എന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആലോചിക്കുന്നതിനിടയിലുമാണ് ഈ കൂടിക്കാഴ്ച എന്നതാണ് ശ്രദ്ധേയം.
ഇതിനിടെ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ചര്‍ച്ച നടത്തും. വാഷിങ്ടണില്‍ വെച്ചാണ് ചര്‍ച്ച. മിഡിൽ ഈസ്റ്റിലെ സ്ഥിതിഗതികൾ ചർച്ച ചെയ്യുകയാണ് ലക്ഷ്യമെന്ന് യുകെ വിദേശകാര്യ ഓഫീസ് വ്യാഴാഴ്ച സിഎൻഎന്നിനോട് പറഞ്ഞു.
ഇതിനിടെ ഇസ്രായേലിനുമേൽ സ്വാധീനമുള്ള രാജ്യങ്ങൾ പക്ഷം ചേർന്ന് പ്രകോപനം സൃഷ്ടിക്കരതെന്ന് അമേരിക്കക്കുള്ള മുന്നറിയിപ്പന്നോണം ചൈനീസ് പ്രസിഡന്‍റ് ഷിജിൻ പിങ് ഓർമിപ്പിച്ചു. ഇറാനെതിരായ നടപടിയെ ന്യായീകരിക്കുന്നത് പരിഹാസ്യമാണെന്ന് റഷ്യയും മുന്നറിയിപ്പ് നൽകി.