മധ്യപ്രദേശിൽ ക്ഷേത്ര മേൽക്കൂര തകർന്നുവീണ് മൂന്ന് പെൺകുട്ടികൾക്ക് ദാരുണാന്ത്യം; ആറ് പേർക്ക് പരിക്ക്

ഭോപ്പാൽ : മധ്യപ്രദേശിൽ ക്ഷേത്ര മേൽക്കൂര തകർന്നുവീണ് മൂന്ന് പെൺകുട്ടികൾക്ക് ദാരുണാന്ത്യം. ആറ് പേർക്ക് പരിക്കേറ്റു. മൊറേന ജില്ലയിലെ അഹ്റൗലി ഗ്രാമത്തിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. പ്രദേശവാസികളുടെ മക്കളായ വൈഷ്ണവി സികർവാർ (11), ഛായാ ഗോസ്വാമി (ഏഴ്), കരിഷ്മ ഗോസ്വാമി (ഒമ്പത്) എന്നിവരാണ് മരിച്ചത്. മറ്റ് നാല് കുട്ടികൾക്കും ദമ്പതികൾക്കും പരിക്കേറ്റു.
ഗുഞ്ജൻ (12), പാരി (എട്ട്), വിദ്യ (ആറ്), സതീഷ് ഗൗഡ് (45), ഭാര്യ പൃഥ്വി ഗൗഡ് (40), മകൾ മൻസി ഗൗഡി (14) എന്നിവർക്കാണ് പരിക്കേറ്റത്. പ്രദേശത്തെ ചാമദ് മാതാ ക്ഷേത്രത്തിലെ താഴികക്കുട നിർമാണത്തിനായി പഴയ മേൽക്കൂര പൊളിച്ചുമാറ്റുന്നതിനിടെയാണ് അപകടം.
ഭാര്യ പൃഥ്വിയോടൊപ്പം ക്ഷേത്രത്തിൽ പ്രസാദം അർപ്പിക്കാൻ എത്തിയതായിരുന്നു ഗ്രാമവാസിയായ സതീഷ് ഗൗഡ്. പ്രസാദം വിതരണം ചെയ്യാൻ അദ്ദേഹം ചില പെൺകുട്ടികളെ ക്ഷേത്രത്തിൽ വിളിച്ചുവരുത്തിയിരുന്നു. ഈ സമയത്ത്, പഴയ മേൽക്കൂരയുടെ സ്ലാബ് പൊളിഞ്ഞുവീഴുകയായിരുന്നു. താഴെ നിന്നിരുന്ന പെൺകുട്ടികളുടെ മുകളിലേക്കാണ് സ്ലാബ് വീണത്.
ഭാരമുള്ള സ്ലാബായതിനാൽ, അടിയിൽ കുടുങ്ങിയ പെൺകുട്ടികളിൽ മൂന്ന് പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. മറ്റ് പെൺകുട്ടികൾക്കും ദമ്പതികൾക്കും പരിക്കേറ്റു. ക്ഷേത്രത്തിലുണ്ടായിരുന്നവരും ഗ്രാമവാസികളും ചേർന്ന് ഉടൻതന്നെ രക്ഷാപ്രവർത്തനം നടത്തുകയും പരിക്കേറ്റവരെ കൈലാരസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
അതേസമയം, അപകട വിവരമറിഞ്ഞ് പൊലീസും എസ്ഡിഎമ്മും സ്ഥലത്തെത്തി. താഴികക്കുടത്തിന്റെ ഭാരം താങ്ങാൻ കഴിയാതെ വന്നതോടെയാണ് സ്ലാബ് പൊളിഞ്ഞുവീണതെന്നാണ് നിഗമനം. ഏകദേശം 150 വർഷങ്ങൾക്ക് മുമ്പ് നിർമിച്ചതാണ് ചാമദ് മാതാ ക്ഷേത്രമെന്ന് പ്രദേശവാസികൾ പറഞ്ഞു.



