ക്രൊയേഷ്യയിലെ ഇന്ത്യൻ എംബസിക്കുനേരേ ഖാലിസ്താൻ അതിക്രമം

സാഗ്രെബ് : ക്രൊയേഷ്യയിലെ ഇന്ത്യൻ എംബസിക്കുനേരേ ഖലിസ്താൻ വിഘടനവാദികളുടെ അതിക്രമം. സഗ്‌റേബിലെ ഇന്ത്യൻ എംബസിക്ക് നേരേയാണ് അതിക്രമമുണ്ടായത്. എംബസിയിൽ അതിക്രമിച്ചുകയറിയ ഖലിസ്താനികൾ ഇന്ത്യൻ ദേശീയ പതാക അഴിച്ചുമാറ്റുകയും പകരം ഖലിസ്താനി പതാക സ്ഥാപിക്കുകയുംചെയ്തിരുന്നു. ഇതിന്റെ വീഡിയോദൃശ്യങ്ങളും ഇവർ പ്രചരിപ്പിച്ചു.
ക്രൊയേഷ്യയിലെ എംബസിക്കുനേരേ നടന്ന അതിക്രമത്തെ വ്യാഴാഴ്ച ഇന്ത്യ ശക്തമായി അപലപിച്ചു. സംഭവം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ആക്രമണത്തിൽ പങ്കാളികളായവർക്കെതിരേ കർശന നടപടിയെടുക്കാൻ ക്രൊയേഷ്യൻ അധികൃതരോട് ആവശ്യപ്പെട്ടതായും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
അതിക്രമത്തിന് പിന്നിൽ ഇന്ത്യാവിരുദ്ധരാണ്. ഇവരുടെ പ്രവൃത്തികൾ തീർത്തും അപലപനീയവും നിയമവിരുദ്ധവുമാണ്. വിയന്ന കൺവെൻഷൻ പ്രകാരം നയതന്ത്രപ്രാധാന്യമുള്ള മേഖലകൾ സംരക്ഷിക്കപ്പെടണമെന്നും ഇന്ത്യ ക്രൊയേഷ്യയെ ഓർമിപ്പിച്ചു. ന്യൂഡൽഹിയിലും ക്രൊയേഷ്യയിലുമുള്ള ക്രൊയേഷ്യൻ അധികൃതരോട് ഇക്കാര്യങ്ങളെല്ലാം ശക്തമായി ഉന്നയിച്ചിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.



